Fincat

രോഹിത്തിന് 50-ാം സെഞ്ചുറി; ഒരു നേട്ടത്തില്‍ ഇനി സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്കൊപ്പം

സിഡ്‌നി: അന്താരാഷ്ട്ര ക്രിക്കറ്റില്‍ 50-ാം സെഞ്ചുറി പൂര്‍ത്തിയാക്കി രോഹിത് ശര്‍മ. സിഡ്‌നിയില്‍ ഓസ്‌ട്രേലിയക്കെതിരെ മൂന്നാം ഏകദിനത്തില്‍ സെഞ്ചുറി നേടിയതോടെയാണ് ഹിറ്റ്മാന്‍ നാഴികക്കല്ല് പിന്നിട്ടത്. ഏകദിനത്തില്‍ മാത്രം 33 സെഞ്ചുറി നേടിയ രോഹിത് ടെസ്റ്റില്‍ 12 സെഞ്ചുറിയും ടി20യില്‍ അഞ്ച് സെഞ്ചുറിയും നേടിയിട്ടുണ്ട്. ഓസ്‌ട്രേലിയയില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന സന്ദര്‍ശക ബാറ്ററും രോഹിത് തന്നെ. 33 ഇന്നിംഗ്‌സില്‍ നിന്ന് ആറ് സെഞ്ചുറികാണ് രോഹിതത് നേടി. 32 ഇന്നിംഗ്‌സില്‍ നിന്ന് അഞ്ച് സെഞ്ചുറി നേടിയ വിരാട് കോലി, കുമാര്‍ സംഗക്കാര (49 ഇന്നിംഗ്‌സില്‍ നിന്ന് അഞ്ച്) എന്നിവരെയാണ് രോഹിത് പിന്തള്ളിയത്.

ഓസ്‌ട്രേലിയക്കെതിരെ മാത്രം ഏറ്റവും കൂടുതല്‍ സെഞ്ചുറികളെന്ന സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോഡിനൊപ്പമെത്താനും രോഹിത്തിന് സാധിച്ചു. ഇരുവരും ഓസ്‌ട്രേലിയക്കെതിരെ ഒമ്പത് സെഞ്ചുറികള്‍ വീതം നേടിയിട്ടുണ്ട്. ഒരു എതിരാളിക്കെതിരെ ഏറ്റവും കൂടുല്‍ സെഞ്ചുറികളെന്ന റെക്കോര്‍ഡില്‍ കോലിക്ക് താഴെയാണിപ്പോള്‍ രോഹിത്. ശ്രീലങ്കയ്‌ക്കെതിരെ 10 സെഞ്ചുറികള്‍ നേടിയ കോലിയാണ് ഒന്നാമന്‍. ഓസീസിനെതിരെ ഒമ്പത് സെഞ്ചുറികള്‍ വീതം നേടിയ രോഹിതും സച്ചിനും പിന്നില്‍. വെസ്റ്റ് ഇന്‍ഡീസിനെതിരെ കോലിയും ഒമ്പത് സെഞ്ചുറികള്‍ നേടിയിട്ടുണ്ട്. മൂന്ന് ഫോര്‍മാറ്റിലും അഞ്ചോ അതിലധികമോ സെഞ്ചുറി നേടുന്ന ഏക താരം കൂടിയാണ് രോഹിത്.

എറിഞ്ഞിട്ട് ഹര്‍ഷിത്
നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 46.4 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 236 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. 56 റണ്‍സെടുത്ത മാറ്റ് റെന്‍ഷാ ആണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. ഓസീസിനായി ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷ് 41ഉം ട്രാവിസ് ഹെഡ് 29ഉം റണ്‍സെടുത്തു. 34-ാം ഓവറില്‍ 183-3 എന്ന മികച്ച നിലയിലായിരുന്ന ഓസീസിന്റെ അവസാന ഏഴ് വിക്കറ്റുകള്‍ 53 റണസിനിടെ എറിഞ്ഞിട്ടാണ് ഇന്ത്യ മത്സരത്തില്‍ തിരിച്ചെത്തിയത്. ഇന്ത്യക്കായി ഹര്‍ഷിത് റാണ നാലു വിക്കറ്റെടുത്തപ്പോള്‍ വാഷിംഗ്ടണ്‍ സുന്ദര്‍ രണ്ട് വിക്കറ്റെടുത്തു. കുല്‍ദീപ് യാദവും പ്രസിദ്ധ് കൃഷ്ണയും മുഹമ്മദ് സിറാജും ഓരോ വിക്കറ്റ് വീതമെടുത്തു. പരമ്പര നേരത്തെ ഓസീസ് സ്വന്തമാക്കിയിരുന്നു.