295 കിലോമീറ്റർ വേഗതയിൽ ആഞ്ഞടിച്ച് മെലിസ, ജമൈക്കയിൽ വ്യാപക നാശം, വേഗതകുറഞ്ഞ് ക്യൂബയിലേക്ക്

കിങ്സ്റ്റൺ: 295 കിലോമീറ്റർ വേഗതയിൽ വീശിയടിച്ച മെലിസ ജമൈക്കയിൽ കനത്ത നാശനഷ്ടം വിതച്ചു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് തെക്കുപടിഞ്ഞാറൻ ജമൈക്കയിൽ ശക്തമായ കാറ്റഗറി 5 കൊടുങ്കാറ്റായ മെലിസ കര തൊട്ടത്. വിനാശകരമായ കാറ്റും, പേമാരിയും, കൊടുങ്കാറ്റുമുണ്ടായി. വീടുകളും സ്കൂളുകളും ആശുപത്രി കെട്ടിടങ്ങളും തകർന്നുവീണു. തെരുവുകൾ വെള്ളപ്പൊക്കത്തിൽ മുങ്ങി. നാശത്തിന്റെ തോത് ഗണ്യമാണെന്ന് പ്രധാനമന്ത്രി ആൻഡ്രൂ ഹോൾനെസ് പറഞ്ഞു. ഇതുവരെ ഞങ്ങൾക്ക് ലഭിച്ച റിപ്പോർട്ടുകളിൽ ആശുപത്രികൾക്കും, പാർപ്പിട ഭവനങ്ങൾക്കും, വാണിജ്യ സ്വത്തുക്കൾക്കും കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സെന്റ് എലിസബത്ത് ഇടവകയാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ നേരിട്ടത്.
മേഖലയിലെ സ്കൂളുകൾ, ആശുപത്രികൾ, വീടുകൾ എന്നിവയ്ക്ക് വ്യാപകമായ നാശനഷ്ടമുണ്ടായിട്ടുണ്ടെന്ന് ദുരന്ത നിവാരണ, അടിയന്തര മാനേജ്മെന്റ് ഓഫീസ് (ODPEM) ഡയറക്ടർ ജനറൽ റിച്ചാർഡ് തോംസൺ സിഎൻഎന്നിനോട് പറഞ്ഞു. എന്നാൽ ഇതുവരെ മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം, യുഎസ് നാഷണൽ ഹരിക്കേൻ സെന്ററിന്റെ (NHC) ഏറ്റവും പുതിയ അപ്‌ഡേറ്റ് പ്രകാരം, മെലിസ 125 mph (200 km/h) വേഗതയിൽ വീശിയടിച്ച കാറ്റഗറി 3 ചുഴലിക്കാറ്റായി ദുർബലപ്പെട്ടു. ചുഴലിക്കാറ്റ് ഇപ്പോൾ ജമൈക്കയിൽ നിന്ന് അകന്ന് കിഴക്കൻ ക്യൂബയിലേക്ക് നീങ്ങുകയാണ്. നിലവിൽ, ക്യൂബയിലെ ഗ്വാണ്ടനാമോയിൽ നിന്ന് ഏകദേശം 160 മൈൽ തെക്കുപടിഞ്ഞാറായി മെലിസ സ്ഥിതിചെയ്യുന്നു. മണിക്കൂറിൽ 8 മൈൽ വേഗതയിൽ വടക്ക്-വടക്കുകിഴക്ക് ദിശയിലേക്ക് നീങ്ങുന്നു.
