നാട്ടിലേക്ക് മടങ്ങാനിരുന്ന 2 മലയാളികൾക്ക് ദാരുണാന്ത്യം

കുവൈത്ത് സിറ്റി: കുവൈത്തിൽ എണ്ണക്കിണർ അപകടത്തിൽ 2 മലയാളികൾക്ക് ദാരുണാന്ത്യം. തൃശൂർ സ്വദേശി നിഷിൽ സദാനന്ദനും കൊല്ലം സ്വദേശി സുനി സോളമനുമാണ് എണ്ണക്കിണർ അപകടത്തിൽ ജീവൻ നഷ്ടമായത്. ഇരുവരും നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് ജീവൻ നഷ്ടമായ അപകടമുണ്ടായത്. അബ്ദലി പ്രദേശത്തെ എണ്ണകിണറിലാണ് അപകടമുണ്ടായത്. മറ്റൊരു തൊഴിലാളിക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇയാൾ ചികിത്സയിൽ തുടരുകയാണ്. അപകടത്തിൽ ജീവൻ നഷ്ടമായ നിഷിൽ സദാനന്ദന്‍റെയും സുനി സോളമന്‍റെയും മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

56 ദിവസത്തെ എണ്ണക്കിണറിലെ ജോലിക്കൊടുവിൽ കിട്ടുന്ന അവധിയെടുത്ത് നാട്ടിലേക്ക് മടങ്ങാനിരുന്നതാണ് ഇരുവരും. നവംബർ 17 ന് നാട്ടിലേക്കുള്ള മടക്കയാത്രയും പ്ലാൻ ചെയ്തിരുന്നു. അതിനിടയിലാണ് പ്രവാസലോകത്തെ കണ്ണീരിലാഴ്ത്തിയ ദുരന്തമുണ്ടായത്. നാട്ടിലേക്ക് മടങ്ങാൻ അഞ്ച് ദിവസം മാത്രം ബാക്കിയുള്ളപ്പോൾ ഉണ്ടായ ഈ അപകടം ഏവരെയും നടുക്കിയിട്ടുണ്ട്.
എണ്ണക്കിണറിലെ ജോലിക്കിടെ പ്രഷർ വാൽവ് വന്ന് ഇടിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് വിവരം. ഇക്കാര്യത്തിൽ അന്വേഷണം നടക്കുകയാണ്. ഇരുവരുടെയും മൃതദേഹങ്ങൾ നാട്ടിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ പ്രവാസി മലയാളി സംഘടനകളും കമ്പനി അധികൃതരും ഊർജ്ജിതമാക്കിയിട്ടുണ്ട്.

