എസ്ഐആര്‍ ജോലിക്കിടെ ബിഎൽഒ കുഴഞ്ഞുവീണു

കാസര്‍കോട്: എസ്‌ഐആര്‍ ജോലിക്കിടെ ബിഎല്‍ഒ കുഴഞ്ഞുവീണു. കാസര്‍കോട് ജില്ലയിലെ ബളാല്‍ പഞ്ചായത്തിലെ മൈക്കയം അങ്കണ്‍വാടി ടീച്ചര്‍ ശ്രീജ ആണ് ഇന്ന് രാവിലെ കുഴഞ്ഞ് വീണത്. കുഴഞ്ഞുവീണ ശ്രീജയെ കൊന്നക്കാടുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി. ശ്രീജയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. ബിഎല്‍ഒമാര്‍ക്ക് അമിത ജോലിഭാരമെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് കാസര്‍കോട് ബിഎല്‍ഒ കുഴഞ്ഞുവീണ സംഭവമുണ്ടാകുന്നത്. കണ്ണൂരില്‍ ജോലി സമ്മര്‍ദത്തെതുടര്‍ന്ന് ബിഎല്‍ഒ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധം തുടരുകയാണ്. എസ്‌ഐആര്‍ നടപടികളുടെ പേരില്‍ ജീവനക്കാരെ പീഡിപ്പിക്കുന്നുവെന്നാരോപിച്ച് കോഴിക്കോട് കളക്ടറേറ്റില്‍ രാവിലെ ബിഎല്‍ ഒമാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

എന്‍ജിഒ അസോസിയേഷന്റെ നേത്യത്വത്തിലായിരുന്നു പ്രതിഷേധം. കളക്ടറുടെ ചേംബറിന് മുന്നില്‍ കുത്തിയിരുന്നാണ് പ്രതിഷേധിച്ചത്. എസ്‌ഐആര്‍ നടപടികള്‍ നീട്ടിവെക്കണമെന്ന് എന്‍ജിഒ അസോസിയേഷന്‍ ആവശ്യപ്പെട്ടു. നടപടി ഉണ്ടായില്ലെങ്കില്‍ ശക്തമായ സമരവുമായി മുന്നോട്ടെന്നും എന്‍ജിഒ അസോസിയേഷന്‍ വ്യക്തമാക്കി. ഇതിനിടെ, ജോലി കൃത്യമായി നിര്‍വഹിച്ചില്ലെന്നാരോപിച്ച് കോഴിക്കോട്, ബിഎല്‍ഒയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയ വിവരവും പുറത്തുവന്നു. പിഡബ്ല്യുഡിയിലെ സീനിയര്‍ ക്ലര്‍ക്കായ അസ്ലമിനാണ് തെരഞ്ഞെടുപ്പ് ചുമതലയുള്ള ഡെപ്യൂട്ടി കളക്ടര്‍ ഗോപിക ഉദയന്‍ നോട്ടീസ് അയച്ചത്.
എന്യുമറേഷന്‍ ഫോമുകള്‍ വിതരണം ചെയ്തതിലെ കുറവ് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. ചേവായൂര്‍ ഡിവിഷനിലെ 96 ആം ബൂത്തിന്റെ ചുമതലയാണ് അസ്ലമിന് നല്‍കിയത്. ബൂത്തില്‍ 984 വോട്ടര്‍മാരില്‍ 390 പേര്‍ക്ക് മാത്രമാണ് ഫോം നല്‍കിയതെന്നാണ് ആരോപണം.ഏല്‍പ്പിച്ച ജോലി നിരുത്തരവാദിത്വമായി കൈകാര്യം ചെയ്‌തെന്നും നോട്ടീസില്‍ ആരോപണമുണ്ട്. അതേസമയം, ബിഎല്‍ഒ ആരോപണം തള്ളി. അഞ്ഞൂറില്‍ അധികം ആളുകള്‍ക്ക് ഇതുവരെ എന്യുമറേഷന്‍ ഫോം നല്‍കിയെന്നും ഡാറ്റ കൃത്യമായി ലഭിക്കാത്തത് സാങ്കേതിക തകരാര്‍ കാരണമാകാമെന്നും അസ്ലം പറഞ്ഞു.

