വിമാനത്തില്‍ കയറ്റിവിടുന്നതിനു പിന്നില്‍ ഗസ്സ ഒഴിപ്പിക്കാനുള്ള ഗൂഢാലോച; ഫലസ്തീനികളുമായുള്ള വിമാനം ഇനി സ്വീകരിക്കില്ലെന്ന് ദക്ഷിണാഫ്രിക്ക

കൂടുതല്‍ പലസ്തീനികളുമായുള്ള ചാര്‍ട്ടേഡ് വിമാനങ്ങളെ സ്വീകരിക്കാനില്ലെന്ന് വ്യക്തമാക്കി ദക്ഷിണാഫ്രിക്ക. ഗാസയില്‍ നിന്ന് യാത്രാ രേഖകളോ ഒന്നുമില്ലാതെ 153 പലസ്തീനുകാര്‍ ദക്ഷിണാഫ്രിക്കയിലെത്തിയ സംഭവം വലിയ വിവാദമായതിന് പിന്നാലെയാണ് ദക്ഷിണാഫ്രിക്കയുടെ പ്രതികരണം. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ജൊഹനാസ്ബര്‍ഗിലെ ഒ ആര്‍ താംപോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എയര്‍ ഫ്രാന്‍സിന്റെ വിമാനത്തിലാണ് 153 പലസ്തീന്‍ സ്വദേശികളെത്തിയത്. ഈ വിമാനം ഗാസയില്‍ നിന്നും വെസ്റ്റ്ബാങ്കില്‍ നിന്നും പലസ്തീനുകാരെ ഒഴിപ്പിക്കുന്നതിനുള്ള ഗൂഡാലോചനയുടെ ഭാഗമെന്നാണ് ദക്ഷിണാഫ്രിക്കയുടെ വിദേശകാര്യമന്ത്രി റൊണാള്‍ഡ് ലമോള തിങ്കളാഴ്ച പ്രതികരിച്ചത്. എന്നാല്‍ ദക്ഷിണാഫ്രിക്കയുടെ ആരോപണത്തേക്കുറിച്ച് ഇസ്രയേല്‍ പ്രതികരിച്ചിട്ടില്ല. എന്നാല്‍ 153 പലസ്തീന്‍ സ്വദേശികളെ സ്വീകരിക്കാമെന്ന് ദക്ഷിണാഫ്രിക്ക സമ്മതിച്ചിരുന്നുവെന്നാണ് ഇസ്രയേല്‍ വിശദമാക്കുന്നത്.

ഇസ്രയേലിലെ റാമോണ്‍ വിമാനത്താവളത്തില്‍ നിന്ന് കെനിയന്‍ തലസ്ഥാനമായ നെയ്റോബി വഴിയാണ് സംഘം രാജ്യത്തേക്ക് പറന്നതെന്ന് ദക്ഷിണാഫ്രിക്കയിലെ പലസ്തീന്‍ എംബസി വിശദമാക്കുന്നത്. മുന്‍കൂട്ടി അറിയിക്കുകയോ ഏകോപിപ്പിക്കുകയോ ചെയ്യാതെ ആയിരുന്നു ഇതെന്നും പലസ്തീന്‍ എംബസി ഇതിനോടകം വിശദമാക്കിയിട്ടുണ്ട്. ഗാസയിലെ പൗരന്മാരുടെ അവസ്ഥ ചൂഷണം ചെയ്യപ്പെട്ടുവെന്നും രജിസ്റ്റര്‍ ചെയ്യാത്തതും തെറ്റിദ്ധരിപ്പിക്കുന്നതുമായ ഒരു സംഘടനയാണ് ഇതിന് പിന്നിലെന്നും പലസ്തീന്‍ കുടുംബങ്ങളില്‍ നിന്ന് പണം പിരിച്ച ശേഷം നിരുത്തരവാദപരമായി ദക്ഷിണാഫ്രിക്കയിലേക്ക് അയച്ചുവെന്നാണ് ദക്ഷിണാഫ്രിക്കയിലെ പലസ്തീന്‍ എംബസി വിശദമാക്കുന്നത്, വ്യാഴാഴ്ചയാണ് കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ 153 പലസ്തീന്‍കാരുമായി ചാര്‍ട്ടേഡ് വിമാനം ദക്ഷിണാഫ്രിക്കയിലെത്തിയത്. രാജ്യത്തേക്ക് പ്രവേശനം നിഷേധിച്ചതോടെ ഇവര്‍ മണിക്കൂറുകളോളം വിമാനത്താവളത്തില്‍ കുടുങ്ങിയിരുന്നു. വിസയില്ലാതെ 90 ദിവസത്തേക്ക് ദക്ഷിണാഫ്രിക്കയിലേക്ക് യാത്ര ചെയ്യാന്‍ പലസ്തീന്‍ പൗരന്മാര്‍ക്ക് അനുമതിയുണ്ട്.
എന്നാല്‍ വ്യാഴാഴ്ച എത്തിയ ആര്‍ക്കും തന്നെ യാത്രാ രേഖകളോ മറ്റ് രേഖകളോ ഇല്ലാത്തതാണ് വലിയ രീതിയിലെ ആശയക്കുഴപ്പത്തിലേക്ക് വഴി തെളിച്ചത്. പിന്നീട് ഒരു പ്രാദേശിക ചാരിറ്റിയുടെ ഇടപെടലിനെത്തുടര്‍ന്ന് സംഘത്തിന് വിമാനത്താവളത്തില്‍ നിന്ന് ഇറങ്ങാന്‍ അനുമതി നല്‍കുകയായിരുന്നു. ഈ നടപടി സഹാനുഭൂതിയും,അനുകമ്പയും കൊണ്ടാണെന്ന് ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റാമഫോസ വിശദമാക്കുകയും ചെയ്തിരുന്നു. ഗാസ വിടാന്‍ പലസ്തീന്‍ സ്വദേശികളില്‍ സമ്മര്‍ദ്ദം ശക്തമാണെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇസ്രയേല്‍ അധിനിവേശത്തിന് പിന്നാലെ 40000ലേറെ പലസ്തീനികളാണ് ഗാസയില്‍ നിന്ന് ഒഴിഞ്ഞ് പോയത്. ശേഷിക്കുന്നവരെ ചൂഷണം ചെയ്ത് പണം വാങ്ങിയ ശേഷം ഇത്തരത്തില്‍ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റിവിടുന്നതായും റിപ്പോര്‍ട്ടുകള്‍ നേരത്തെ വന്നിരുന്നു. ജറുസലേമില്‍ വേരുകളുള്ള അല്‍ മജ്ദ് ഇത്തരത്തില്‍ ഗാസയില്‍ നിന്ന് പലസ്തീനികളെ തുടച്ച് മാറ്റുന്നതായി ആരോപണം ശക്തമായിരുന്നു.

അല്‍ മജ്ദ്‌ന് ഇസ്രയേലുമായി ബന്ധമുണ്ടെന്നും അല്‍ മജ്ദ് ഗാസയില്‍ നിന്ന് പലസ്തീനികളെ ഒഴിപ്പിക്കാന്‍ സഹായിക്കുകയാണ് എന്നാണ് ദക്ഷിണാഫ്രിക്കയിലെ എന്‍ജിഒകള്‍ അവകാശപ്പെട്ടിരുന്നു. പലസ്തീന്‍ ഇസ്രയേല്‍ വിഷയത്തില്‍ ദക്ഷിണാഫ്രിക്ക പാലസ്തീനെ ശക്തമായി പിന്തുണച്ചിരുന്നു. ഇസ്രയേല്‍ ഗാസയില്‍ വംശഹത്യ ചെയ്യുന്നുവെന്ന് യുഎന്‍ കോടതിയില്‍ ഉന്നയിച്ചതും ദക്ഷിണാഫ്രിക്കയായിരുന്നു. വ്യാഴാഴ്ച രാജ്യത്തെത്തിയ വിമാനം പലസ്തീനികളെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് മാറ്റുക എന്ന നിഗൂഡമായ അജണ്ടയുടെ ഭാഗമാണെന്ന് റൊണാള്‍ഡ് ലമോള പ്രതികരിച്ചിരുന്നു.
