നാലാം നമ്ബറിലെത്തി ബൗളിങ് ഓള്‍റൗണ്ടര്‍ ഹര്‍ഷ് ദുബെയുടെ വെടിക്കെട്ട്; എമേര്‍ജിങ് ഏഷ്യാ കപ്പില്‍ ഇന്ത്യ എ സെമിയില്‍

എമേർജിങ് ഏഷ്യാ കപ്പ് ട്വന്റി 20 ക്രിക്കറ്റ് ടൂർണമെന്റില്‍ ഇന്ത്യ എ സെമിയില്‍. ടൂർണമെന്റിലെ ഇന്ത്യയുടെ മൂന്നാം മത്സരത്തില്‍ ഒമാനെ പരാജയപ്പെടുത്തിയാണ് നീലപ്പട ഏഷ്യാ കപ്പിന്റെ സെമി ഉറപ്പിച്ചത്.ബാറ്റിങ് ഓഡറില്‍ നാലാം നമ്ബറിലെത്തിയ ബൗളിങ് ഓള്‍റൗണ്ടർ ഹർഷ് ദുബെയുടെ തകർപ്പൻ അർദ്ധ സെഞ്ച്വറിയാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്.
മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ എ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. വസീം അലിയുടെ അർധ സെഞ്ച്വറി (45 പന്തില്‍ 54 റണ്‍സ്), ക്യാപ്റ്റൻ ഹമദ് മിർസ 32 റണ്‍സ് എന്നിവരുടെ മികവിലാണ് ഒമാൻ ഭേദപ്പെട്ട സ്കോറിലെത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഒമാൻ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സെടുത്തു. ഇന്ത്യൻ ബൗളിങ് നിരയില്‍ ഗുർജപനീത് സിങ്, സുയാഷ് ശർമ എന്നിവർ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി.

മറുപടി ബാറ്റിങ്ങില്‍ ഇന്ത്യയ്ക്ക് ഓപണർമാരായ പ്രിയാൻഷ് ആര്യ (10 റണ്‍സ്), വൈഭവ് സൂര്യവംശി (12 റണ്‍സ്) എന്നിവരെ വേഗത്തില്‍ നഷ്ടമായി. പിന്നാലെ നമൻ ധിറിനൊപ്പം ക്രീസിലൊന്നിച്ച ഹർഷ് ദുബെ ഇന്ത്യയെ അനായാസ വിജയത്തിലേക്ക് നയിച്ചു. നമൻ ധിർ 19 പന്തില്‍ 30 റണ്‍സെടുത്തും പിന്നാലെ നേഹല്‍ വധേര 24 പന്തില്‍ 23 റണ്‍സെടുത്തും പുറത്തായി.
44 പന്തില്‍ ഏഴ് ഫോറും ഒരു സിക്സറും സഹിതം 53 റണ്‍സെടുത്ത ഹർഷ് ദുബെ പുറത്താകാതെ നിന്നു. ക്യാപ്റ്റൻ ജിതേഷ് പുറത്താകാതെ നാല് റണ്‍സെടുത്ത് ദുബെയ്ക്കൊപ്പം ഇന്ത്യൻ വിജയത്തില്‍ പങ്കാളിയായി. നേരത്തെ ടൂർണമെന്റില്‍ യുഎഇയ്ക്കെതിരെ വിജയം നേടിയ ഇന്ത്യ എ പാകിസ്താനോട് തോല്‍വി നേരിട്ടിരുന്നു. സെമിയില്‍ ഇന്ത്യയുടെ എതിരാളികളെ ഇന്ന് നടക്കുന്ന മത്സരങ്ങള്‍ക്ക് ശേഷം അറിയാൻ കഴിയും. ഇന്ന് അഫ്ഗാനിസ്ഥാൻ എ ഹോങ്കോങ്ങിനെയും ശ്രീലങ്ക എ ബംഗ്ലാദേശിനെയും നേരിടും. ഹോങ്കോങ് ഒഴികെയുള്ള മൂന്ന് ടീമുകള്‍ക്കും ഇന്നത്തെ മത്സരം നിർണായകമാണ്.

