Fincat

കാലുകുത്തി നടക്കാന്‍ കഴിയുന്നതുവരെ അത് ചെയ്യുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

കെപിസിസി മുന്‍ അധ്യക്ഷന്‍ കെ സുധാകരന്റെ പിന്തുണയില്‍ പ്രതികരിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. സുധാകരനും ചെന്നിത്തലയും വി ഡി സതീശനുമെല്ലാം എന്റെ നേതാക്കളാണ്. സസ്‌പെന്‍ഷനിലായ ഞാന്‍ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കരുതെന്നാണ് നേതാക്കള്‍ പറഞ്ഞത്. അത് ഞാന്‍ അനുസരിക്കുന്നുണ്ട്. ഇപ്പോള്‍ നടക്കുന്നത് എന്നെ എംഎല്‍എ ആക്കാന്‍ അധ്വാനിച്ചവര്‍ക്കുള്ള പ്രചരണമാണ്. കാല് കുത്തി നടക്കാന്‍ കഴിയുന്നിടത്തോളം കാലം പ്രചരണത്തിന് ഇറങ്ങുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
അതേസമയം, കെപിസിസി മുന്‍ അധ്യക്ഷന്‍ കെ സുധാകരനെ തള്ളി കെ മുരളീധരന്‍ രംഗത്തെത്തി. രാഹുല്‍ മാങ്കൂട്ടത്തില്‍ നിലവില്‍ സസ്‌പെന്‍ഷനിലാണ്. നേതാക്കളോടൊപ്പം വേദി പങ്കിടാന്‍ രാഹുലിന് അനുമതിയില്ലെന്നും കെ മുരളീധരന്‍ പ്രതികരിച്ചു. പാര്‍ട്ടിക്ക് കൂടുതല്‍ നടപടി ഇപ്പോള്‍ സ്വീകരിക്കാന്‍ കഴിയില്ല. പെണ്‍കുട്ടി ധൈര്യമായി മുന്നോട്ടുവരട്ടെ. നിലവില്‍ ചാനലിലെ ശബ്ദം മാത്രമേയുള്ളൂ. പെണ്‍കുട്ടി മുന്നോട്ടുവന്നാല്‍ പൊതുസമൂഹം പിന്തുണ നല്‍കും. ഓരോ പ്രദേശത്തും ആരൊക്കെ പ്രചരണത്തിനിറങ്ങണമെന്ന് അവിടുത്തെ സ്ഥാനാര്‍ത്ഥികള്‍ തീരുമാനിക്കും. കെ സുധാരകന്റെ അനുകൂല പരാമര്‍ശത്തില്‍ പാര്‍ട്ടി അന്വേഷണം നടക്കുകയാണെന്നും മുരളീധരന്‍ പ്രതികരിച്ചു. ശബരിമല സ്വര്‍ണക്കൊള്ളയില്‍ തന്ത്രികള്‍ കുറ്റക്കാരാണെന്ന് കരുതുന്നില്ലെന്നും തന്ത്രിമാരെ ചാരി യഥാര്‍ത്ഥ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിക്കണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലൈംഗിക ആരോപണത്തില്‍ സസ്‌പെന്‍ഷനിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ ഇന്നലെയാണ് മുന്‍ കെപിസിസി പ്രസിഡന്റും മുതിര്‍ന്ന കോണ്‍?ഗ്രസ് നേതാവുമായ കെ സുധാകരന്‍ പിന്തുണച്ച് രം?ഗത്തെത്തിയത്. രാഹുല്‍ മാങ്കൂട്ടത്തില്‍ സജീവമാകണമെന്ന് പറഞ്ഞ കെ സുധാകരന്‍, രാഹുല്‍ നിരപരാധിയെന്നും അഭിപ്രായപ്പെട്ടു. രാഹുലിനെ അവിശ്വസിച്ചത് തെറ്റായിപ്പോയി എന്നും രാഹുലുമായി താന്‍ വേദി പങ്കിടുമെന്നും കെ സുധാകരന്‍ വ്യക്തമാക്കി. രാഹുലിനെ പാര്‍ട്ടിയില്‍ സജീവമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.