വിഷന്‍ 2030: വന്‍ പദ്ധതികളില്‍ നിന്ന് സൗദി അറേബ്യ പിന്മാറുന്നു? തിരിച്ചടിയായത് ക്രൂഡ് ഓയില്‍ വിലയിലെ ഇടിവ്

വിഷൻ 2030ന്റെ ഭാഗമായുള്ള ചില പ്രൊജക്റ്റുകള്‍ റദ്ദാക്കാൻ സൗദി അറേബ്യ. നിർമാണ പ്രവർത്തനങ്ങളുടെ വലിയ ചിലവാണ് പദ്ധതി റദ്ദാക്കാനുള്ള തീരുമാനത്തിന് പിന്നിലെന്ന് മുഹമ്മദ് അല്‍-ജദാൻ പറഞ്ഞു.ആത്മാഭിമാനത്തിന്റെ പേരില്‍ ചിലവേറിയ പദ്ധതികളുമായി മുന്നോട്ടുപോകാൻ കഴിയില്ലെന്നാണ് അല്‍-ജദാന്റെ വാക്കുകള്‍. ക്രൂഡ് ഓയില്‍ വിലയിലെ ഇടിവാണ് പദ്ധതികളില്‍ നിന്ന് പിന്മാറുന്നതിന് കാരണമായതെന്നാണ് സൂചന.
‘ഞങ്ങള്‍ക്ക് ഈഗോയില്ല, ഒട്ടും ഈഗോയില്ല. ഒരു പദ്ധതി പ്രഖ്യാപിക്കുകയും അതില്‍ മാറ്റങ്ങള്‍ വരുത്തുകയോ, അതിനേക്കാള്‍ മറ്റ് പദ്ധതികള്‍ വേഗത്തിലേക്കേണ്ടി വരികയോ, അല്ലെങ്കില്‍ പദ്ധതി മാറ്റിവെയ്ക്കേണ്ടി വരികയോ, റദ്ദാക്കേണ്ടി വരികയോ ചെയ്താല്‍, ഒട്ടും മടിക്കാതെ തന്നെ ഞങ്ങള്‍ അത് ചെയ്യും.’ റിയാദില്‍ നടന്ന വാർത്താസമ്മേളനത്തില്‍ മുഹമ്മദ് അല്‍-ജദാൻ പറഞ്ഞു. പ്രൊജക്റ്റുകള്‍ റദ്ദാക്കുമ്ബോള്‍ മറ്റ് പദ്ധതികള്‍ക്ക് കൂടുതല്‍ ബജറ്റ് നല്‍കാനാണ് ഉദ്ദേശിക്കുന്നതെന്ന് അല്‍-ജദാൻ കൂട്ടിച്ചേർത്തു.

സൗദി അറേബ്യ അടുത്തിടെ പുറത്തിറക്കിയ 2026-ലെ ബജറ്റ് പ്രസ്താവനയുമായി യോജിച്ച് പോകുകയാണ് പദ്ധതികള്‍ റദ്ദാക്കുന്നതിലൂടെ ധനകാര്യ മന്ത്രാലയം ലക്ഷ്യമിടുന്നത്. ക്രൂഡ് ഓയില്‍ വില കുറയുന്നതും എല്ലാ പദ്ധതികള്‍ക്കായും ധനസഹായം നല്‍കുക ബുദ്ധിമുട്ടായതും പദ്ധതിയില്‍ നിന്ന് പിന്മാറുന്നതിനുള്ള കാരണമാണ്. ചില പദ്ധതികളില്‍ നിന്ന് പിന്മാറുമ്ബോള്‍ മറ്റ് പ്രോജക്റ്റുകള്‍ക്കായി ആ തുക ചിലവഴിക്കാനും സൗദി ലക്ഷ്യമിടുന്നുണ്ട്.
സൗദി കിരീടവകാശി മുഹമ്മദ് ബിൻ സല്‍മാൻ പ്രഖ്യാപിച്ച പദ്ധതിയില്‍ മരുഭൂമിയിലെ സ്കീ സ്ലോപ്പുകള്‍ മുതല്‍ ഗെയിമിംഗ് സിറ്റികള്‍ വരെയുള്ള ഡസൻ കണക്കിന് പ്രോജക്റ്റുകള്‍ ഉള്‍പ്പെടുന്നു. ഈ പദ്ധതികളുടെ നിർമാണവുമായി ബന്ധപ്പെട്ട് നിരവധി അവലോകനം നടന്നിരുന്നെങ്കിലും പദ്ധതി ഏതെങ്കിലും റദ്ദാക്കുന്നതിനെക്കുറിച്ച് ഇതുവരെ തീരുമാനമായിരുന്നില്ല. പദ്ധതികള്‍ക്ക് കാലതാമസം വരുത്തുകയോ നിർമാണത്തിന്റെ വലിപ്പം കുറയ്ക്കുകയോ ആണ് ഇതുവരെ ആലോചനയിലുണ്ടായിരുന്നത്.

