Main Banner

കൃത്രിമക്കാല്‍ നല്‍കാമെന്ന് മമ്മൂട്ടി; ‘നടക്കു’മെന്ന ഉറപ്പില്‍ സന്ധ്യ തിരികെ നാട്ടിലേക്ക്


കൊച്ചി : ‘കാലിന് ഇപ്പോള്‍ എങ്ങനെയുണ്ട്?’-മമ്മൂട്ടി ചോദിച്ചു. സന്ധ്യയുടെ കണ്ണുകള്‍ നിറഞ്ഞു. അപ്പോള്‍ മമ്മൂട്ടി പറഞ്ഞു: ‘എല്ലാം ശരിയാകും, കൂടെ ഞങ്ങളൊക്കെയുണ്ട്…കൃത്രിമക്കാലിനുള്ള സംവിധാനം ഏർപ്പാടാക്കാം…’ അപ്പോള്‍ സന്ധ്യ കരഞ്ഞത് ഒരുപക്ഷേ വലിയൊരു ആശ്വാസതീരത്തെത്തിയതുപോലെ തോന്നിയതുകൊണ്ടാകും.ഒക്ടോബർ 25ന് അടിമാലി കൂമ്ബന്‍പാറയിലുണ്ടായ മണ്ണിടിച്ചിലില്‍ ഗുരുതരമായി പരിക്കേറ്റ് ആലുവ രാജഗിരി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സന്ധ്യ ബിജുവിന്റെ ഇടതുകാല്‍ മുട്ടിന് മുകളില്‍വച്ച്‌ നീക്കം ചെയ്യേണ്ടിവന്നിരുന്നു. സന്ധ്യയുടെ സുഖവിവരം അറിയുന്നതിനാണ് മമ്മൂട്ടി ഫോണില്‍ വിളിച്ചത്. രാജഗിരി ആശുപത്രി വൈസ് പ്രസിഡന്റ്(ഹെല്‍ത്ത് കെയർ പ്രമോഷൻസ്) ജോസ് പോളിന്റെ ഫോണിലേക്കായിരുന്നു വീഡിയോ കോള്‍. സന്ധ്യയുമായി സംസാരിച്ച മമ്മൂട്ടി കൃത്രിമക്കാല്‍ നല്‍കാമെന്ന് വാക്കു നല്‍കിയതിനൊപ്പം അടിമാലിയില്‍ വീട് നിർമ്മിക്കുന്നതിനുള്ള ഇടപെടല്‍ നടത്താമെന്നും ഉറപ്പ് നല്‍കി.

‘എല്ലാം നടക്കും..പേടിക്കേണ്ട..’മമ്മൂട്ടി സന്ധ്യയോട് പറഞ്ഞു. സന്ധ്യയുടെ കുടുംബത്തിന്റെ അവസ്ഥ മനസ്സിലാക്കിയ അദ്ദേഹം നേരത്തെ തന്നെ ചികിത്സാച്ചെലവുകള്‍ പൂർണമായും ഏറ്റെടുത്തിരുന്നു. സന്ധ്യയുമായി സംസാരിച്ചതിനു തൊട്ടുപിന്നാലെ കൃത്രിമ കാല്‍ വെക്കുന്നതിന് വേണ്ട സഹായം നല്‍കാൻ കെയർ ആൻഡ് ഷെയർ ഇന്റർനാഷണല്‍ ചെയർമാൻ കെ മുരളീധരന് മമ്മൂട്ടി നിർദ്ദേശം നല്കി.
മണ്ണിടിച്ചിലില്‍ വീട് പൂർണമായും തകർന്നതിനാല്‍ 38 ദിവസം നീണ്ട ആശുപത്രി വാസത്തിന് ശേഷം വാടക വീട്ടിലേക്കാണ് സന്ധ്യയുടെ മടക്കം. നീറുന്ന ഓർമ്മകള്‍ സമ്മാനിച്ച ആ രാത്രി സന്ധ്യയുടെ മനസ്സില്‍ നിന്ന് മായുന്നില്ല .

1 st paragraph

മണ്ണിടിച്ചിലില്‍ ദുരന്തത്തില്‍ സന്ധ്യയുടെ ഭർത്താവ് ബിജുവിന് ജീവൻ നഷ്ടമായിരുന്നു. തകർന്ന വീട്ടില്‍ മണിക്കൂറുകളോളമാണ് സന്ധ്യ കുടുങ്ങിക്കിടന്നത്. രാജഗിരി ആശുപത്രിയില്‍ എത്തിക്കുമ്ബോള്‍ ഇടതുകാലിലേക്കുള്ള രക്തയോട്ടം പൂർണ്ണമായും തടസ്സപ്പെടുകയും അസ്ഥികള്‍ പലയിടങ്ങളിലായി ഒടിഞ്ഞ് മസിലുകളും കോശങ്ങളും ചതഞ്ഞരഞ്ഞ നിലയിലുമായിരുന്നു. എട്ടുമണിക്കൂർ നീണ്ട ശസ്ത്രക്രിയയില്‍ രക്തയോട്ടം പൂർവ്വസ്ഥിതിയിലാക്കാൻ ഡോക്ടർമാർക്ക് കഴിഞ്ഞെങ്കിലും, ചതഞ്ഞരഞ്ഞ മസിലുകളും കോശങ്ങളും പുറപ്പെടുവിച്ച വിഷാംശം വർദ്ധിച്ച്‌ ആന്തരികാവയവങ്ങളുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്ന അവസ്ഥയിലാണ് സന്ധ്യയുടെ ഇടത്തേക്കാല്‍ മുട്ടിന് മുകളില്‍ വച്ച്‌ നീക്കം ചെയ്യേണ്ടതായി വന്നത്.

മുറിവുകള്‍ പൂർണമായി ഉണങ്ങിയതോടെ ഫിസിയോ തെറാപ്പിയില്‍ പരസഹായത്തോടെ നടത്തം പുനരാരംഭിക്കാൻ സന്ധ്യയ്ക്ക് കഴിഞ്ഞു. ഇനിയുളള രണ്ടാഴ്ച ഫിസിയോ തെറാപ്പി തുടരണമെന്നാണ് ഡോക്ടർമാരുടെ നിർദ്ദേശം. പ്ലാസ്റ്റിക് സർജറി വിഭാഗം മേധാവി ഡോ.ജിജി രാജ് കുളങ്ങര, സീനിയർ കണ്‍സള്‍ട്ടന്റ് ഡോ. ഗെലി ഇറ്റെ, ഡോ.പ്രവീണ്‍ എ ജെ, ജനറല്‍ സർജറി വിഭാഗത്തിലെ ഡോ. രവികാന്ത്, ഡോ.അർച്ചന എസ്, ഓർത്തോ വിഭാഗത്തിലെ ഡോ.ടോം ജോസ് എന്നിവർ ചികിത്സയ്ക്ക് നേതൃത്വം നല്‍കി. രണ്ടാഴ്ചയ്ക്ക് ശേഷം കൃത്രിമ കാല്‍ സ്ഥാപിക്കാൻ സാധിക്കുമെന്ന് ഡോ. ഗെലി ഇറ്റെ പറഞ്ഞു.
മണ്ണിടിച്ചില്‍ ദുരന്തത്തില്‍ ഭർത്താവും, കാൻസർ രോഗത്തെ തുടർന്ന് കഴിഞ്ഞ വർഷം മകനും മരിച്ചതോടെ, നഴ്സിങ് വിദ്യാർഥിനിയായ മകള്‍ മാത്രമാണ് സന്ധ്യയ്ക്ക് ഇനിയുള്ള തുണ. സർക്കാരിന്റേയും, ദേശീയപാത അതോറിറ്റിയുടേയും അർഹമായ നഷ്ടപരിഹാരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സന്ധ്യയും, മകളും. ഫോട്ടോനോട്ട് : അടിമാലി കൂമ്ബന്‍പാറയിലുണ്ടായ മണ്ണിടിച്ചിലില്‍ ഗുരുതരമായി പരിക്കേറ്റ് ആലുവ രാജഗിരി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സന്ധ്യയുമായി വീഡിയോ കോളില്‍ സംസാരിക്കുന്ന നടൻ മമ്മൂട്ടി. രാജഗിരി ആശുപത്രി വൈസ് പ്രസിഡന്റ്(ഹെല്‍ത്ത് കെയർ പ്രമോഷൻസ്) ജോസ് പോള്‍ സമീപം.

2nd paragraph