ജി സുധാകരനെ വീട്ടിലെത്തി കണ്ട് മുഖ്യമന്ത്രി; സഖാവ് എത്രയുംവേഗം പൂര്‍ണാരോഗ്യം തിരിച്ചെടുക്കട്ടെ എന്ന് ആശംസ

കണ്ണൂര്‍: കുളിമുറിയില്‍ വഴുതി വീണ് പരിക്കേറ്റ് വിശ്രമത്തിലിരിക്കുന്ന മുതിര്‍ന്ന സിപിഐഎം നേതാവ് ജി സുധാകരനെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.ജി സുധാകരന്റെ വീട്ടിലെത്തിയാണ് മുഖ്യമന്ത്രി അദ്ദേഹത്തിന്റെ സുഖവിവരങ്ങള്‍ അന്വേഷിച്ചത്. ജി സുധാകരന്‍ എത്രയുംവേഗം പൂര്‍ണാരോഗ്യം തിരിച്ചെടുക്കട്ടെ എന്ന് ആശംസിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജി സുധാകരനെ സന്ദര്‍ശിക്കുന്ന ചിത്രവും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.
‘വീണ് പരിക്കേറ്റ് ചികിത്സ കഴിഞ്ഞ് വിശ്രമത്തിലിരിക്കുന്ന സഖാവ് ജി സുധാകരനെ വീട്ടിലെത്തി കണ്ടു. അദ്ദേഹത്തിന്റെ സുഖവിവരങ്ങള്‍ അന്വേഷിച്ചു. സഖാവ് എത്രയുംവേഗം പൂര്‍ണാരോഗ്യം തിരിച്ചെടുക്കട്ടെ എന്ന് ആശംസിക്കുന്നു’, മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കഴിഞ്ഞ മാസമാണ് ജി സുധാകരന് കുളിമുറിയില്‍ വഴുതി വീണ് പരിക്കേറ്റത്. ജി സുധാകരന്റെ കാലിനാണ് പരിക്കേറ്റത്. ആദ്യം ആലപ്പുഴയിലെ തന്നെ സാഗര ആശുപത്രിയിലാണ് സുധാകരനെ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ മള്‍ട്ടിപ്പിള്‍ ഫ്രാക്ചര്‍ കണ്ടെത്തി. തുടര്‍ന്ന് വിദഗ്ധ പരിശോധനയ്ക്കായി പരുമല ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രണ്ട് മാസത്തെ പൂർണവിശ്രമമാണ് ഡോക്ടർമാർ നിർദേശിച്ചത്.
