ബഹ്റൈൻ-ഇറ്റലി ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുക ലക്ഷ്യം; പ്രിൻസ് സല്‍മാനും ജോര്‍ജിയ മെലോണിയും കുടിക്കാഴ്ച നടത്തി

ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സല്‍മാൻ ബിൻ ഹമദ് ആല്‍ ഖലീഫയും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും തമ്മില്‍ കൂടിക്കാഴ്ച നടത്തി.46-ാമത് അറബ് ഉച്ചകോടിയില്‍ വിശിഷ്ടാതിഥിയായെത്തിയതായിരുന്നു ഇറ്റാലിയൻ പ്രധാനമന്ത്രി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി നിരവധി സുപ്രധാന കരാറുകള്‍ ഒപ്പുവെക്കുന്നതിന് കൂടിക്കാഴ്ച കാരണമായി. ഇരുരാജ്യങ്ങള്‍ക്കും ജനങ്ങള്‍ക്കും പ്രയോജനപ്പെടുന്ന ഗുണമേന്മയുള്ള അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി ഈ പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിനുള്ള ബഹ്റൈൻ്റെ പ്രതിബദ്ധതയെ പ്രധാനമന്ത്രി പ്രശംസിച്ചു.
ആഗോള സമാധാനവും പ്രാദേശിക സുരക്ഷയും ഉറപ്പിക്കുന്നതില്‍ ഇറ്റലി വഹിക്കുന്ന പങ്കിനെ കിരീടാവകാശി പ്രശംസിച്ചു. കൂടിക്കാഴ്ചയില്‍ കപ്പല്‍ നിർമാണ മേഖലയിലെ ചില നിർണായ കരാറുകളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പുവെച്ചു. കപ്പല്‍ നിർമാണത്തിലും മറൈൻ എഞ്ചിനീയറിങ്ങിലുമുള്ള സഹകരണത്തിനായി അറബ് ഷിപ്പ് ബില്‍ഡിങ് ആൻഡ് റിപ്പയർ യാർഡ് കമ്ബനിയും ഇറ്റാലിയൻ കമ്ബനിയായ ഫിൻകാന്റിയെരിയുമാണ് കരാറില്‍ ഒപ്പുവെച്ചത്.

ത്രീഡി പ്രിന്റിങ് ഉപയോഗിച്ച് ഒരു സ്മാർട്ട് ഫാക്ടറി സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രത്തിലും അസിയും ഇറ്റാലിയൻ കമ്ബനിയായ റോബോസെയും തമ്മില്‍ ഒപ്പുവെച്ചു. കിരീടാവകാശിയുടെയും മെലോണിയുടെയും സാന്നിധ്യത്തിലാണ് കരാറുകള്‍ ഒപ്പുവെച്ചത്. മാനുഷിക കാര്യങ്ങള്‍ക്കും യുവജനകാര്യങ്ങള്‍ക്കുമുള്ള ഹമദ് രാജാവിന്റെ പ്രതിനിധി ശൈഖ് നാസർ ബിൻ ഹമദ് ആല്‍ ഖലീഫ, പ്രധാനമന്ത്രിയുടെ കോർട്ട്കാര്യ മന്ത്രി ശൈഖ് ഈസ ബിൻ സല്‍മാൻ ബിൻ ഹമദ് ആല്‍ ഖലീഫ, ധനകാര്യ, ദേശീയ സാമ്ബത്തിക മന്ത്രി ശൈഖ് സല്‍മാൻ ബിൻ ഖലീഫ ആല്‍ ഖലീഫ, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
