കുവൈത്തില്‍ ശൈത്യകാലം വൈകും, വ്യക്തമാക്കി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

കുവൈത്ത് സിറ്റി: കുവൈത്തില്‍ അതിശൈത്യത്തിൻ്റെ കാലഘട്ടമായ ‘അല്‍-മുറബ്ബാനിയ്യ’ ഇത്തവണ പതിവിലും വൈകി തുടങ്ങുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഈസ റമദാൻ അറിയിച്ചു.ഡിസംബർ ആറിന് തുടങ്ങേണ്ടിയിരുന്ന ഈ കാലയളവ്, ഈ വർഷം ഡിസംബർ പകുതിയോടെ മാത്രമേ ആരംഭിക്കൂ. ഇത് കുവൈത്തിലെ യഥാർത്ഥ ശൈത്യകാലം തുടങ്ങുന്നത് വൈകാൻ കാരണമാകും.
സാധാരണയായി 39 ദിവസം നീണ്ടുനില്‍ക്കുന്ന അല്‍-മുറബ്ബാനിയ്യ, ജനുവരി 15-നാണ് അവസാനിക്കുന്നത്. രാജ്യത്ത് തണുപ്പ് വർധിക്കുകയും ശൈത്യകാലം ആരംഭിക്കുകയും ചെയ്യുന്നതിൻ്റെ അടയാളമാണ് ഈ കാലയളവെന്ന് റമദാൻ വിശദീകരിച്ചു. അല്‍-മുറബ്ബാനിയ്യ പ്രധാനമായും 13 ദിവസം വീതമുള്ള മൂന്ന് ഘട്ടങ്ങളായി തിരിച്ചിരിക്കുന്നു:

അല്‍-ഇക്ലില്‍: ഡിസംബർ 6 മുതല്‍ 18 വരെ.
അല്‍-ഖല്‍ബ്: ഡിസംബർ 19 മുതല്‍ 31 വരെ.

അല്‍-ശൂല: ജനുവരി 1 മുതല്‍ 15 വരെ.
സാധാരണയായി, താപനില കുറയ്ക്കുന്നതും തണുത്ത വടക്കുപടിഞ്ഞാറൻ കാറ്റ് കൊണ്ടുവരുന്നതുമായ സൈബീരിയൻ ഹൈയുടെ സ്വാധീനം അല്‍-മുറബ്ബാനിയ്യയില്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ ഈ വർഷം ഈ ഹൈയുടെ സ്വാധീനം ഡിസംബർ പകുതി വരെ വൈകുമെന്നും, ഇത് സാധാരണ താപനില കുറയുന്നത് വൈകിപ്പിക്കുമെന്നും റമദാൻ കൂട്ടിച്ചേർത്തു.
