150 KM/H എറിഞ്ഞ ആര്‍ച്ചറിനോട് ഇനിയും വേഗത്തിലേറിയൂ എന്ന് സ്മിത്ത്; പിന്നാലെ സിക്‌സും ഫോറും

ആഷസ് പരമ്ബരയിലെ രണ്ടാം ടെസ്റ്റിലും ഓസ്‌ട്രേലിയ മിന്നും ജയമാണ് നേടിയത്. എട്ട് വിക്കറ്റിനാണ് ഓസ്‌ട്രേലിയ ജയിച്ചത്.നാലാം ദിനം 65 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്ബരയില്‍ ഓസീസ് 2 -0 ന് മുന്നിലെത്തി.
ഓസ്‌ട്രേലിയ വിജയലക്ഷ്യം പിന്തുടരുന്നതിനിടെ, സ്റ്റീവ് സ്മിത്തും ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ ജോഫ്ര ആർച്ചറും തമ്മില്‍ വാക്കുതർക്കമുണ്ടായി. മാർനസ് ലാബുഷെയ്‌നെ പുറത്താക്കിയതിന് ശേഷം സ്മിത്ത് ബാറ്റ് ചെയ്യാൻ ഇറങ്ങിയപ്പോഴാണ് സംഭവം.
150 കിലോമീറ്റർ വേഗതയില്‍ പന്തെറിഞ്ഞ ആർച്ചറോട് സ്മിത്ത് ഇനിയും വേഗത്തില്‍ പന്തെറിയൂവെന്ന് പറഞ്ഞു. ആദ്യ പന്തില്‍ ബൗണ്ടറി കടത്തിയതിന് ശേഷമായിരുന്നു ആ ഡയലോഗ്. എന്നാല്‍ അടുത്ത പന്ത് സ്മിത്തിന് കണക്‌ട് ചെയ്യനായില്ല.
ഇതോടെ ആർച്ചർ സ്മിത്തിനെ തിരിച്ചും സ്ലെഡ്ജ് ചെയ്തു. എന്നാല്‍ തൊട്ടടുത്ത പന്തുകളില്‍ ഫോറും സിക്‌സും അടിച്ച് സ്മിത്ത് മറുപടി നല്‍കി. മത്സര ശേഷം ഇരുവരും കൈ നല്‍കി മടങ്ങുകയും ചെയ്തു.
മത്സരത്തില്‍ ഒന്നാം ഇന്നിംഗ്‌സില്‍ ഓസ്‌ട്രേലിയ 177 റണ്‍സിന്റെ ലീഡ് പിന്തുടർന്ന ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്‌സില്‍ 241 റണ്‍സിന് പുറത്തായിരുന്നു. അഞ്ച് വിക്കറ്റ് നേടിയ മൈക്കല്‍ നെസറാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. 50 റണ്‍സ് നേടിയ ബെന്‍ സ്‌റ്റോക്‌സാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍.

ഇതോടെ ഓസീസിന്റെ രണ്ടാം ഇന്നിങ്‌സ് ലക്ഷ്യം 65 റണ്‍സ് മാത്രമായി. ഒന്നാം ഇന്നിങ്സില്‍ ഇംഗ്ലണ്ട് 334 റണ്‍സാണ് നേടിയിരുന്നത്. ഇതിന് മറുപടിയായി ഓസീസ് 511 റണ്‍സ് അടിച്ചെടുക്കുകയായിരുന്നു.
ഇംഗ്ലണ്ടിന് വേണ്ടി ആദ്യ ഇന്നിങ്സില്‍ ജോ റൂട്ട് സെഞ്ച്വറി (138 ) നേടിയിരുന്നു. സാക്ക് ക്രൗളി 76 റണ്‍സും നേടി. ഓസീസിനായി മിച്ചല്‍ സ്റ്റാർക്ക് ആറ് വിക്കറ്റ് നേടി. ഓസിസിനായി ആദ്യ ഇന്നിങ്സില്‍ ജേക്ക് വെതറാള്‍ഡ്(72), മാര്‍നസ് ലാബുഷെയ്ന്‍(65), നായകന്‍ സ്റ്റീവ് സ്മിത്ത്(61), അലക്സ് ക്യാരി(63), മിച്ചല്‍ സ്റ്റാര്‍ക്ക്(77) എന്നിവർ അര്‍ധ സെഞ്ച്വറി നേടി.
