ലഹരി മരുന്ന് കേസില്‍ അറസ്റ്റിലായ 1603 പേരെ നാടുകടത്തി കുവൈത്ത്

കുവൈത്തില്‍ ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ 1603 പ്രവാസികളെ രാജ്യത്ത് നിന്ന് നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയം.ഈ വർഷം ജനുവരി ഒന്ന് മുതല്‍ ഡിസംബർ ഒന്ന് വരെയുള്ള കാലയളവില്‍ പിടിയിലായവരെയാണ് നാടുകടത്തിയത്. ഈ കാലയളവില്‍ 2,858 കേസുകളിലായി 3,632 പേരെയാണ് അറസ്റ്റ് ചെയ്തത്.
വിവിധ ഓപ്പറേഷനുകളിലായി 2.82 ടണ്‍ ലഹരിമരുന്നും ഒരു കോടി ലഹരി ഗുളികകളുമാണ് പരിശോധയില്‍ പിടിച്ചെടുത്തത്. രാജ്യത്ത് ലഹരിയുടെ വ്യാപനം തടയുന്നതിനായി നിയമം ഭേദഗതി ചെയ്ത് ശിക്ഷാ നടപടികള്‍ കടുപ്പിക്കുകയാണ് ഭരണകൂടം. ലഹരിമരുന്ന് ഇടപാടുകാർക്ക് വധശിക്ഷയും ഒരു ലക്ഷം മുതല്‍ 20 ലക്ഷം ദിനാർ വരെ പിഴയും നല്‍കുന്ന പുതിയ നിയമം ഈ മാസം 15-ന് നിലവില്‍ വരും.

ലഹരി ഉത്പ്പന്നങ്ങള്‍ വിതരണം ചെയ്യുന്നവർക്കും ഇടനിലക്കാർക്കും സമാനമായ കടുത്ത ശിക്ഷ ലഭിക്കും. പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ചെറിയ കേസുകളില്‍ പോലും വലിയ ശിക്ഷ ലഭിക്കാൻ സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
