സംവിധായകൻ പിടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസ്; പരാതിക്കാരിയുടെ രഹസ്യമൊഴിയെടുക്കാൻ പൊലീസ്

ചലച്ചിത്ര സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരായ വനിതാ ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ രഹസ്യ മൊഴി രേഖപ്പെടുത്താൻ പൊലീസ്. പരാതിക്കാരിയുടെ മൊഴി വിശദമായി എടുക്കാനാണ് തീരുമാനം. പരാതിയിൽ പറയുന്ന സമയത്തെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘം ശേഖരിച്ചു. പി.ടി കുഞ്ഞുമുഹമ്മദിന്‍റെയും മൊഴി രേഖപ്പെടുത്തും. മുൻ എംഎൽഎ കൂടിയായ പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കേരള രാജ്യാന്തര ചലച്ചിത്രമേളയിലേക്കുള്ള സിനിമകളുടെ സെലക്ഷനിടെ അപമര്യാദയായി പെരുമാറിയെന്ന ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിലാണ് കേസ് മുഖ്യമന്ത്രിക്ക് ചലച്ചിത്ര പ്രവർത്തക നൽകിയ പരാതി പൊലീസിന് കൈമാറുകയായിരുന്നു. അതേസമയം, അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും മാപ്പ് പറയാൻ തയ്യാറാണെന്നും കുഞ്ഞുമുഹമ്മദിന്‍റെ പ്രതികരണം. ഡിസംബർ 13ന് ആരംഭിക്കുന്ന 30ാമത് രാജ്യാന്തര ചലച്ചിത്ര മേളയിയിലേക്കുള്ള മലയാളം ചിത്രങ്ങളുടെ തെരഞ്ഞെടുപ്പിനിടെ കഴിഞ്ഞ മാസം ആറിനാണ് പരാതിക്ക് ആസ്പദമായ സംഭവം. ഐഎഫ്എഫ്‍കെയിലേക്കുള്ള മലയാളം സിനിമകളുടെ സെലക്ഷൻ കമ്മിറ്റി അധ്യക്ഷനായിരുന്നു പിടി കുഞ്ഞുമുഹമ്മദ്.

പരാതിക്കാരിയായ ചലച്ചിത്രപ്രവർത്തകയും കമ്മിറ്റിയിലുണ്ടായിരുന്നു. തലസ്ഥാനത്തെ ഒരു ഹോട്ടലിലാണ് ജൂറി അംഗങ്ങൾ താമസിച്ചിരുന്നത്. സ്ക്രീനിംഗിന് ശേഷം ഹോട്ടലിൽ തിരിച്ചെത്തിയ സമയത്ത് കുഞ്ഞുമുഹമ്മദ് മുറിയിലെത്തി അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. കഴിഞ്ഞ മാസം ആറിനായിരുന്നു സംഭവം. സ്ത്രീത്വത്തെ അപമാനിച്ചെന്ന് കാണിച്ച് ചലച്ചിത്ര പ്രവർത്തക മുഖ്യമന്ത്രിക്കാണ് പരാതി നൽകിയത്. ഈ പരാതി മുഖ്യമന്ത്രി കൻറോൺമെൻറ് പൊലീസിന് കൈമാറുകയായിരുന്നു. പൊലീസിനോടും ചലച്ചിത്ര പ്രവർത്തക പരാതി ആവർത്തിച്ചു. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് പൊലീസ് കേസെടുത്തത്. അതേസമയം, പരാതി കുഞ്ഞുമുഹമ്മദ് നിഷേധിച്ചു. അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും പരാതിക്കാരി തെറ്റിദ്ധരിച്ചതാകാമെന്നും അവരോട് മാപ്പു പറയാൻ തയ്യാറാണെന്നും തനിക്കെതിരെ മുൻപൊരിക്കലും പരാതി ഉണ്ടായിട്ടില്ലെന്നും പിടി കുഞ്ഞുമുഹമ്മദ് പറഞ്ഞു.
