സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാം; ഉമര്‍ ഖാലിദിന് ഇടക്കാല ജാമ്യം

ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തിലെ ഗൂഢാലോചനക്കേസില്‍ ജയിലിലില്‍ കഴിയുന്ന ജെഎന്‍യു സര്‍വകലാശാല മുന്‍ വിദ്യാര്‍ത്ഥി ഉമര്‍ ഖാലിദിന് ഇടക്കാല ജാമ്യം.സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായാണ് ജാമ്യം അനുവദിച്ചത്. 14 ദിവസത്തേയ്ക്കാണ് ജാമ്യം. ജാമ്യം തേടി ഡല്‍ഹിയിലെ കർക്കദൂമ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു.
അഡീഷണല്‍ സെഷന്‍സ് ജഡ്ജി സമീര്‍ ബാജ്പായ് ആണ് ജാമ്യാപേക്ഷ പരിഗണിച്ചത്.മുമ്ബ് ജാമ്യത്തിനായി ഡല്‍ഹി ഹൈക്കോടതിയെയും വിചാരണ കോടതിയെയും സമീപിച്ചിരുന്നുവെങ്കിലും ഉമര്‍ ഖാലിദിന്റെ അപേക്ഷകള്‍ തള്ളിയിരുന്നു.

ഡിസംബർ 27-ന് നടക്കുന്ന സഹോദരിയുടെ വിവാഹത്തിനായി ഡിസംബർ 14 മുതല്‍ 29 വരെ ജാമ്യം അനുവദിക്കണമെന്നായിരുന്നു ഉമർ ഖാലിദിന്റെ ആവശ്യം. കഴിഞ്ഞ വർഷം ഡിസംബറില്‍ ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാനായി ഉമർ ഖാലിദിന് ഏഴ് ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.
2020 സെപ്റ്റംബറിലാണ് ഉമർ ഖാലിദിനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ രജിസ്റ്റർ എന്നിവയ്‌ക്കെതിരായ പ്രതിഷേധങ്ങള്‍ക്കിടെയായിരുന്നു അറസ്റ്റ്. ക്രിമിനല്‍ ഗൂഢാലാചന, കലാപം സൃഷ്ടിക്കല്‍, നിയമവിരുദ്ധമായി സംഘം ചേരല്‍, യുഎപിഎ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ്.

