വൈഭവിന്റെ റെക്കോര്‍ഡ് ഒറ്റ ദിവസത്തിനുള്ളില്‍ തൂക്കി പാകിസ്താന്‍ താരം; ഇന്ത്യ-പാക് മത്സരം തീപാറും

അണ്ടര്‍ 19 ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂർണമെന്റില്‍ യുഎഇക്കെതിരായ ഉദ്ഘാടന മത്സരത്തില്‍ തകർപ്പൻ പ്രകടനമാണ് ഇന്ത്യയുടെ കൗമാരതാരം വെഭവ് സൂര്യവംശി കാഴ്ചവെച്ചത്.ഇന്ത്യയുടെ വിജയത്തില്‍ നിർണായകമായ സെഞ്ച്വറി നേടിയാണ് വൈഭവ് തിളങ്ങിയത്. മത്സരത്തില്‍ സെഞ്ച്വറി നേടിയ വൈഭവ് 95 പന്തില്‍ 14 സിക്സറുകളും 9 ഫോറുകളും 171 റണ്‍സെടുത്താണ് പുറത്തായത്.
ടൂർണമെന്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ എന്ന പുതിയ റെക്കോർഡ് വൈഭവ് സൃഷ്ടിച്ചെങ്കിലും അത് അധികനേരം നീണ്ടുനിന്നില്ല. അതേ ദിവസം തന്നെ പാകിസ്താൻ ബാറ്റർ സമീർ മിൻഹാസാണ് വൈഭവിന്റെ റെക്കോർഡ് മറികടന്നത്. അണ്ടര്‍ 19 ഏഷ്യാകപ്പില്‍ മലേഷ്യക്കെതിരായ മത്സരത്തിലാണ് സമീർ മിൻഹാസ് പാകിസ്താന് വേണ്ടി സെഞ്ച്വറി നേടിയത്.
148 പന്തില്‍ പുറത്താകാതെ 177 റണ്‍സാണ് മിന്‍ഹാസ് അടിച്ചെടുത്തത്. 11 ബൗണ്ടറിയും എട്ട് സിക്‌സറും സഹിതമായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. മിന്‍ഹാസിന് പിന്നാലെ അഹമ്മദ് ഹുസൈനും (132) സെഞ്ച്വറി നേടിയതോടെ പാകിസ്താന്‍ 346 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി. മറുപടി ബാറ്റിങ്ങില്‍ കേവലം 48 റണ്‍സിന് മലേഷ്യ ഓള്‍ഔട്ടായതോടെ പാകിസ്താന്‍ 297 റണ്‍സിന്റെ കൂറ്റന്‍ വിജയം സ്വന്തമാക്കുകയും ചെയ്തിരുന്നു.

ഇതോടെ ടൂർണമെന്റില്‍ വൈഭവും മിൻഹാസും നേർക്കുനേർ എത്തുന്നതുകാണാൻ കാത്തിരിക്കുകയാണ് ആരാധകർ. ഇരുതാരങ്ങളും നേർക്കുനേർ വന്നാല്‍ റണ്‍മല ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡിസംബർ 14നാണ് അണ്ടര്‍ 19 ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂർണമെന്റില്‍ ഇന്ത്യ-പാകിസ്താൻ ബ്ലോക്ക്ബസ്റ്റർ പോരാട്ടത്തിന് അരങ്ങൊരുങ്ങുന്നത്.
