‘മോദി – മെസ്സി കൂടികാഴ്ച ഇല്ല’; പ്രധാനമന്ത്രി ജോർദാനിലേക്ക് പുറപ്പെട്ടു

പ്രധാനമന്ത്രി നരേന്ദ്ര മോദി -മെസി കൂടികാഴ്ച ഉണ്ടാകില്ല. ത്രിരാഷ്ട്ര സന്ദർശനത്തിനായി പ്രധാനമന്ത്രി ജോർദാനിലേക്ക് പുറപ്പെട്ടു. വസതിയിലെത്തി കൂടികാഴ്ച നടത്തുമെന്നായിരുന്നു നേരത്തെയുള്ള അറിയിപ്പ്. ഡൽഹിയിലെത്തുന്ന മെസ്സി 50 മിനിറ്റ് നീണ്ടുനിന്ന ‘മീറ്റ് ആൻഡ് ഗ്രീറ്റ്’ സെഷന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്.

അതേസമയം ഇന്ത്യയിലെ അർജന്റീന അംബാസഡർ മരിയാനോ അഗസ്റ്റിൻ കൗസിനോ, ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി എന്നിവരുമായും കൂടിക്കാഴ്ച നടത്തും. പ്രഫുൽ പട്ടേൽ എംപിയുടെ വസതിയിലാണ് കൂടിക്കാഴ്ച. കൊൽക്കത്ത, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലെ സന്ദർശനത്തിന് ശേഷമാണ് മെസി ഡൽഹയിൽ എത്തുന്നത്. വൈകിട്ട് 3.30ന് ഫിറോസ് ഷാ ഖോട്ലയിൽ നടക്കുന്ന പരിപാടികളിൽ പങ്കെടുത്തശേഷമാകും മെസിയുടെ മടക്കം.
ഇന്നലെ മുംബൈയിലെ പര്യടനം അക്ഷരാർധത്തിൽ ആരാധകരെ ഇളക്കി മറിച്ചു. വാങ്കഡെ സ്റ്റേഡിയത്തിൽ കുട്ടികൾക്കൊപ്പം പന്ത് തട്ടിയും ഷൂട്ടൗട്ടിൽ പങ്കെടുത്തും മെസ്സി ആവേശ തിരമാല തീർത്തു. മൂന്നുമണിയോടെ ബ്രാബോൺ സ്റ്റേഡിയത്തിൽ മറ്റൊരു പരിപാടിയിലും മെസി പങ്കെടുത്തിരുന്നു. ഇന്നത്തെ ഡൽഹി സന്ദർശനത്തോടെ ഇന്ത്യയിലെ പര്യടനം അവസാനിക്കും.

