ദിലീപും പൾസർ സുനിയും ഗൂഢാലോചന നടത്തിയതിന് തെളിവിന്റെ ഒരു പേപ്പര്‍ കഷണം പോലുമില്ലെന്ന് കോടതി

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ ദിലീപും പൾസർ സുനിയും തൃശൂരിലെ ഹോട്ടൽ പാർക്കിങ്ങിൽ ഗൂഢാലോചന നടത്തിയെന്ന് തെളിയിക്കാൻ ഒരു കഷണം പേപ്പർ പോലും അന്വേഷണ സംഘം ഹാജരാക്കിയില്ലെന്ന് കോടതി. കാറിൽ ഗൂഢാലോചന നടത്തി എന്നാണ് അന്വേഷണ സംഘം പറയുന്നത്. എന്നാൽ പാർക്കിങ്ങിലെ വാഹന രജിസ്റ്ററിയും, സിസിടിവി-ദൃശ്യങ്ങളും, മൊഴികൾ ഉൾപ്പെടെ ഒന്നുമില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

ഹോട്ടല്‍ പാര്‍ക്കിങ്ങിലെ ഗൂഢാലോചനയാണ് കേസില്‍ പ്രധാന തെളിവായി അന്വേഷണ സംഘം എത്തിച്ചിരുന്നത്. ഗൂഢാലോചന നടത്തിയതിന് പിന്നാലെ പൾസർ സുനിയുടെ അമ്മയുടെ അക്കൗണ്ടിലേക്ക് ഒരു ലക്ഷം രൂപ 2015ൽ വന്നതായി അന്വേഷണ ഉദ്യോഗസ്ഥൻ കണ്ടെത്തിയിരുന്നു. ഇത് ദിലീപ് നൽകിയ കൊട്ടേഷൻ തുകയെന്നാണ് വിലയിരുത്തിയത്. അതിന് വേണ്ടി കെട്ടിച്ചമച്ച കഥയാണ് പാർക്കിങ്ങിലെ ഗൂഢാലോചന എന്ന് കോടതി കണ്ടെത്തി.
നടി ആക്രമിക്കപ്പെട്ട കേസിന്റെ വിധി പകർപ്പിലാണ് കോടതി പരാമർശം. നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണെന്നും വിചാരണക്കോടതിയുടെ വിധി പകർപ്പിൽ പരാമർശമുണ്ട്. സെലിബ്രേറ്റിയായ പ്രതിക്ക് ഇന്ത്യൻ നിയമവ്യവസ്ഥയിൽ പ്രത്യേക പരിഗണന ഇല്ലെന്നും കോടതി പറഞ്ഞു.

