ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു; നാല് പേര്‍ക്ക് പരിക്ക്, ഒരാളുടെ കാല്‍ അറ്റുപോയി

പത്തനംതിട്ട: വടശ്ശേരിക്കരയില്‍ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം. ആന്ധ്രയില്‍ നിന്നുള്ള തീർത്ഥാടകർ സഞ്ചരിച്ച ബസ് ആണ് മറിഞ്ഞത്.പരിക്കേറ്റ നാലുപേരെ റാന്നിയിലെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം. വളവ് തിരിയുന്നതിനിടെ ബസ് മറിയുകയായിരുന്നു. ബസ് കാലിലേക്ക് വീണ് ഒരാളുടെ കാല്‍ അറ്റുപോയി. 49 പേരാണ് ബസിലുണ്ടായിരുന്നത്.
ഇന്നലെ കൊല്ലം നിലമേലില്‍ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറും കെഎസ്‌ആർടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേർ മരിച്ചിരുന്നു. അയ്യപ്പന്മാർ സഞ്ചരിച്ചിരുന്ന കാറും കെഎസ്‌ആർടിസി ബസും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. കാറില്‍ ഉണ്ടായിരുന്ന തിരുവനന്തപുരം പൂജപ്പുര പുന്നക്കാമുകള്‍ സ്വദേശികളായ ബിച്ചു ചന്ദ്രൻ (38), സതീഷ് (45) എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഏഴു വയസ്സുള്ള കുട്ടിയുടെ നില അതീവ ഗുരുതരമാണ്. കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

