ക്ലാസിലിരുന്ന് വിദ്യാർത്ഥിനികളുടെ പരസ്യ മദ്യപാനം; ആറ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിനികൾക്ക് സസ്പെൻഷൻ

സ്കൂളിൽ വിദ്യാർത്ഥിനികളുടെ പരസ്യ മദ്യപാനം. ആറ് ഒൻപതാം ക്ളാസ് വിദ്യാർത്ഥിനികൾക്ക് സസ്പെൻഷൻ. തമിഴ്നാട് തിരുനെൽവേലിയിലാണ് സംഭവം. തമിഴ്‌നാട് തിരുനെല്‍വേലി പാളയംകോട്ടയിലെ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളിലാണ് സംഭവം.

യൂണിഫോമണിഞ്ഞ കുട്ടികള്‍ ക്ലാസ് മുറിയില്‍ വട്ടത്തിലിരുന്ന് മദ്യപിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. പ്ലാസിക് ഗ്ലാസുകളിലേക്ക് മദ്യം ഒഴിക്കുകയും വെള്ളം ചേര്‍ത്ത് കുടിക്കുകയുമാണ് ദൃശ്യങ്ങളില്‍. ദൃശ്യങ്ങള്‍ പുറത്തു വന്നതിന് പിന്നാലെ സ്‌കൂള്‍ നടത്തിയ അന്വേഷണത്തില്‍ സംഭവം സ്ഥിരീകരിച്ചു. ഇതിന് ശേഷമാണ് നടപടിയെടുത്തത്.
സഹപാഠി പകര്‍ത്തിയ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തു. പിന്നാലെ ആറ് വിദ്യാര്‍ഥിനികളെ സ്‌കൂള്‍ അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

വിദ്യാര്‍ഥികള്‍ക്ക് മദ്യം എങ്ങനെ ലഭിച്ചെന്നും ആരാണ് അവര്‍ക്ക് എത്തിച്ചുനല്‍കിയതെന്നും കണ്ടെത്താന്‍ സ്‌കൂളില്‍ അന്വേഷണം നടത്തുമെന്ന് മുഖ്യ വിദ്യാഭ്യാസ ഓഫിസര്‍ എം. ശിവകുമാര്‍ പ്രതികരിച്ചു. സസ്‌പെന്‍ഡ് ചെയ്‌തെങ്കിലും വിദ്യാര്‍ഥിനികളെ പരീക്ഷ എഴുതാന്‍ അനുവദിക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.
പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ക്ലാസ് മുറിയിലിരുന്ന് മദ്യപിച്ചതില്‍ അധ്യാപകരുടെയും സ്‌കൂള്‍ ജീവനക്കാരുടേയും വീഴ്ച ചൂണ്ടിക്കാട്ടിയും ആശങ്ക പങ്കുവച്ചും രക്ഷിതാക്കള്‍ രംഗത്തെത്തിയിരുന്നു. മദ്യം ആരാണ് കൊടുത്തതെന്ന് ഉടനടി കണ്ടെത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. സംഭവം വിവാദമായതോടെ സ്‌കൂളിലെ എല്ലാ വിദ്യാര്‍ഥികള്‍ക്കും കൗണ്‍സലിങ് നല്‍കാനും അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്.
