ഒറ്റത്തവണ ഉപയോഗിക്കാൻ കഴിയുന്ന കൂടുതല്‍ പ്ലാസ്റ്റിക് സാധനങ്ങള്‍ക്ക് നിരോധനവുമായി യുഎഇ

യുഎഇയില്‍ ഒറ്റത്തവണ ഉപയോഗിക്കാൻ കഴിയുന്ന കൂടുതല്‍ പ്ലാസ്റ്റിക് ഉത്പ്പനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നു.2026 ജനുവരി മുതല്‍ നിരോധനം പ്രാബല്യത്തില്‍ വരുമെന്ന് കാലാവസ്ഥ വ്യതിയാന, പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. രാജ്യത്തെ എല്ലാ സ്ഥാപനങ്ങളും ഷോപ്പുകളും വിതരണക്കാരും നിയമം പൂര്‍ണമായും പാലിക്കണമെന്ന് മന്ത്രാലയം വ്യക്തമാക്കി.
പ്ലാസ്റ്റിക് കപ്പുകള്‍, അടപ്പുകള്‍, സ്പൂണുകള്‍, ഫോര്‍ക്കുകള്‍, കത്തികള്‍, ചോപ് സ്റ്റിക്കുകള്‍ ഉള്‍പ്പെടെയുള്ളയുള്ളവക്കാണ് നിരോധനം. പ്ലേറ്റുകള്‍, സ്ട്രോ, സ്റ്റിക്കുകള്‍, സ്റ്റൈറോഫോം കൊണ്ടുള്ള പാത്രങ്ങള്‍ എന്നിവക്കും ജനുവരി ഒന്ന് മുതല്‍ നിരോധനം ഏര്‍പ്പെടുത്തും. ഇതിന് പുറമെ 50 മൈക്രോണില്‍ താഴെ കട്ടിയുള്ള പേപ്പര്‍ ബാഗുകള്‍ ഉള്‍പ്പെടെ ഒറ്റത്തവണ ഉപയോഗിക്കുന്ന എല്ലാത്തരം ബാഗുകള്‍ക്കും നിരോധനം ബാധകമാണെന്ന് കാലാവസ്ഥ വ്യതിയാന, പരിസ്ഥിതി മന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നു.

കയറ്റുമതി ചെയ്യുന്ന ഉത്പ്പന്നങ്ങള്‍, റീസൈക്കിള്‍ ചെയ്ത വസ്തുക്കള്‍ കൊണ്ടുണ്ടാക്കിയ ബാഗുകള്‍, മരുന്ന് കവറുകള്‍, മാലിന്യ ബാഗുകള്‍, ഭക്ഷണം പൊതിയാന്‍ ഉപയോഗിക്കുന്ന നേര്‍ത്ത പ്ലാസ്റ്റിക് കവറുകള്‍ എിവയ്ക്ക് ഇളവുണ്ട്. രാജ്യത്തെ എല്ലാ സ്ഥാപനങ്ങളും ഷോപ്പുകളും വിതരണക്കാരും നിയമം പൂര്‍ണമായും പാലിക്കണമെന്ന് മന്ത്രാലയം വ്യക്തമാക്കി.
2024 ജനുവരിയില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഷോപ്പിങ് ബാഗുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് പുതിയ പ്രഖ്യാപനം. ഒരു വര്‍ഷത്തിനിടെ 95 ശതമാനം പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം ഇല്ലാതാക്കാന്‍ കഴിഞ്ഞെന്ന് കാലാവസ്ഥ വ്യതിയാന, പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. ദിവസേന നാലര ലക്ഷം ബാഗുകളുടെ കുറവാണ് വരുത്തിയത്. ആദ്യഘട്ടത്തില്‍ പ്ലാസ്റ്റിക് സഞ്ചി, പ്ലേറ്റ്, ഗ്ലാസ് തുടങ്ങി ഒറ്റത്തവണ ഉപയോഗിക്കുന്ന 16 ഉത്പ്പന്നങ്ങളായിരുന്നു നിരോധനത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിരുന്നത്.

