ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി ടി കെ രജീഷിന് വീണ്ടും പരോൾ

ടി.പി ചന്ദ്രശേഖരൻ വധക്കേസ് നാലാം പ്രതി ടി കെ രജീഷിന് വീണ്ടും പരോൾ. ഇരുപത് ദിവസത്തെ പരോൾ ആണ് ജയിൽവകുപ്പ് അനുവദിച്ചത്. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ഇന്നലെ ടി കെ രജീഷ് പുറത്തിറങ്ങി.

ജനുവരി 10 നകം ജയിലിൽ തിരികെ എത്തണം, കണ്ണൂർ കോഴിക്കോട് ജില്ലകളിൽ പ്രവേശനം ഇല്ല, എറണാകുളം ജില്ലവിട്ട് പുറത്ത് പോകരുതെന്നും നിബന്ധന ഉണ്ട്. കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലാണ് രജീഷിന് അവസാനമായി പരോൾ അനുവദിച്ചത്. മുപ്പത് ദിവസത്തേയ്ക്കായിരുന്നു പരോൾ. അതിന് ശേഷം കണ്ണൂർ സെൻട്രൽ ജയിലിൽ തിരികെ എത്തി ഒന്നരമാസം ആയൂർവേദ ചികിത്സയിലായിരുന്നു. മൂന്ന് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ടി കെ രജീഷിന് പരോൾ അനുവദിക്കുന്നത്.
അതേസമയം, ടി പി വധക്കേസ് പ്രതികൾക്ക് പരോൾ നൽകുന്നതിൽ ജയിൽ ഡിഐജി കൈക്കൂലിയായി ലക്ഷങ്ങൾ വാങ്ങിയെന്ന വിവരം പുറത്തറിഞ്ഞ പശ്ചാത്തലത്തിൽ കൂടിയാണ് ടി കെ രജീഷിന്റെ പരോൾ.

