‘ആര്യ രാജേന്ദ്രന്റെ കാലത്തെ അഴിമതികളെ കുറിച്ച് അന്വേഷണം വേണം’; തിരുവനന്തപുരം മേയർ വി വി രാജേഷിന് ആദ്യ പരാതി

തിരുവനന്തപുരം മേയർ വി വി രാജേഷിന് ആദ്യ പരാതി. ആര്യ രാജേന്ദ്രൻ മേയറായി പ്രവർത്തിച്ചിരുന്ന കാലത്തെ അഴിമതികളെ കുറിച്ച് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പരാതി. മുൻ കോൺഗ്രസ് കൗൺസിലർ ശ്രീകുമാറാണ് പരാതി നൽകിയത്.

എസ് എസ് ടി ഫണ്ട് തട്ടിപ്പ്, നിയമനങ്ങൾക്ക് പാർട്ടി സെക്രട്ടറിയേറ്റിൽ നിന്ന് ലിസ്റ്റ് ആവശ്യപ്പെട്ട് പിൻവാതിൽ നിയമനം നടത്തിയതിലും,കെട്ടിടനികുതി തട്ടിപ്പ്,വാഹന ഇൻഷുറൻസ് മെയിൻറനൻസ് തട്ടിപ്പ് തുടങ്ങിയവയിൽ സമഗ്ര അന്വേഷണം വേണമെന്ന് ശ്രീകുമാർ പരാതിയിൽ ആവശ്യപ്പെട്ടു.
വി.വി. രാജേഷ് തിരുവനന്തപുരം കോർപ്പറേഷൻ മേയറായി ചുമതലയേറ്റു. 51 വോട്ടുകൾ നേടിയാണ് വി വി രാജേഷ് വിജയിച്ചത്. യുഡിഎഫിന്റെ രണ്ട് വോട്ട് അസാധുവായി. നന്ദൻകോട് വാർഡിൽ വിജയിച്ച KR ക്ലീറ്റസിൻ്റെ വോട്ടും, വെങ്ങാനൂർ വാർഡിൽ വിജയിച്ച ലതികയുടെയും വോട്ട് അസാധു ഒപ്പിട്ടതിൽ വന്ന പിഴവാണ്. സാധുവായ വോട്ടുകൾ 97 എണ്ണമാണ്.വി വി രാജേഷ് 51, ശബരീനാഥ് 17, ശിവജി 29 എന്നിങ്ങനെയാണ് വോട്ടുനില. ആർ. ശ്രീലേഖ ഒഴികെ മുഴുവൻ അംഗങ്ങളും കൗൺസിൽ ഹാളിൽ ഉണ്ടായിരുന്നു.

അതേസമയം, ബിജെപിയുടെ ചട്ടലംഘനം ചൂണ്ടിക്കാട്ടി സിപിഎം പ്രതിഷേധിച്ചു. ഇരുപതോളം അംഗങ്ങൾ പല പേരുകളിൽ പ്രതിജ്ഞ എടുത്ത് ചട്ടം ലംഘിച്ചു. ഇതിൽ പരാതി നൽകിയത് നിലവിലുണ്ട്. ബലിദാനി പേരിൽ ഉൾപ്പെടെയുള്ള പ്രതിജ്ഞ അംഗീകരിക്കാൻ കഴിയില്ലെന്ന് എസ് പി ദീപക് പറഞ്ഞു.
ചട്ടപ്രകാരം പ്രതിജ്ഞ എടുത്തവരുടെ വോട്ട് മാത്രം സാധുവായി കണക്കാക്കണം. ബിജെപി, യുഡിഎഫ് അംഗങ്ങളായ ഇരുപത് പേർ ചട്ടം ലംഘിച്ചെന്നും അദ്ദേഹം പറഞ്ഞു. വോട്ടെടുപ്പ് നിയമവിരുദ്ധം എന്നും സിപിഐഎം ആരോപിച്ചു. ചട്ടം ലംഘിച്ചവരെ മാറ്റിനിർത്തി വോട്ടെടുപ്പ് നടത്തണമെന്നും സിപിഐഎം ആവശ്യപ്പെട്ടു.
