വയനാടിന് എംപിയുടെ പുതുവത്സര സമ്മാനം; വയനാടിനെ പ്രമേയമാക്കി കലണ്ടര്‍ പുറത്തിറക്കി പ്രിയങ്കാ ഗാന്ധി

കല്‍പ്പറ്റ: വയനാടിനെ പ്രമേയമാക്കി പുതുവത്സര കലണ്ടർ പുറത്തിറക്കി പ്രിയങ്കാ ഗാന്ധി എംപി. എംപി സ്ഥാനത്ത് എത്തിയതിന് ശേഷം വയനാട്ടില്‍ പ്രിയങ്കാ ഗാന്ധി നടത്തിയ ഇടപെടലുകളാണ് ചിത്രരൂപത്തില്‍ കലണ്ടറില്‍ പ്രദർശിപ്പിച്ചിരിക്കുന്നത്.മുക്കം മണാശേരി ശ്രീ കുന്നത്ത് മഹാവിഷ്ണു ക്ഷേത്രത്തില്‍ പ്രിയങ്ക ഗാന്ധി എംപി നടത്തിയ തുലാഭാരം വഴിപാടാണ് ജനുവരി മാസത്തിന്റെ മുഖചിത്രം. കരുളായിയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മണിയുടെ സഹോദരൻ അയ്യപ്പന്റെ കൈ പിടിച്ച് നിലമ്ബൂർ ചോലനായ്ക്കർ ഉന്നതിയില്‍ നടക്കുന്ന ചിത്രമാണ് ഫെബ്രുവരി മാസത്തേത്. നൂല്‍പ്പുഴയില്‍ കുടുംബശ്രീ സംരംഭമായ വനദുർഗ മുള ഉത്പന്ന കേന്ദ്രത്തില്‍ സരസ്വതി കൊട്ട നെയ്യുന്നത് കൗതുകത്തോടെ നോക്കി പഠിക്കുന്ന പ്രിയങ്ക ഗാന്ധിയുടെ ചിത്രവും ചെറുവയല്‍ രാമനോടൊപ്പം കൃഷിയിടത്തില്‍ നടക്കുന്ന ചിത്രവുമെല്ലാം ഓരോ മാസത്തിലെ കലണ്ടറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കല്‍പ്പറ്റ ഹ്യൂം സെന്ററില്‍ മേപ്പാടി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആശയവിനിമയം നടത്തിയപ്പോഴുള്ള ചിത്രവും കലണ്ടറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുത്തങ്ങ വന്യമൃഗ സങ്കേതത്തില്‍ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള ആർആർടി സംഘവുമായി ആശയവിനിമയം നടത്തിയ ശേഷം ആനയ്ക്ക് ഭക്ഷണം നല്‍കുന്ന ചിത്രങ്ങളുമുണ്ട്.

വണ്ടൂരില്‍ വച്ച് നടന്ന പാർലമെന്റ് തല ഉദ്ഘാടനം കെപിസിസി വർക്കിംഗ് പ്രസിഡണ്ട് എപി അനില്‍കുമാർ എം.എല്‍.എ. നിർവഹിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി ആലിപ്പറ്റ ജമീല, ഷൈജല്‍ എടപ്പറ്റ, കെ സി കുഞ്ഞുമുഹമ്മദ്, എൻ എ മുബാറക്ക്, വി സുധാകരൻ, ഗോപാലകൃഷ്ണൻ, ജബീബ് സക്കീർ,പി ഉണ്ണികൃഷ്ണൻ, കെ ടി ഷംസുദ്ദീൻ, ഷഫീർ എം, കാപ്പില്‍ മുരളി, പി പി അബ്ദുല്‍ റസാഖ്, അമൃത ടീച്ചർ, സഫീർ ജാൻ, എം കെ മുസ്തഫ തുടങ്ങി ത്രിതല പഞ്ചായത്ത് മെമ്ബർമാരും യു ഡി എഫ് നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു.
