ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധം എന്ത്?, അടൂർ പ്രകാശിനെ SIT ചോദ്യം ചെയ്യും

ശബരിമല സ്വർണക്കൊള്ള കേസിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെയും എസ്ഐടി ചോദ്യം ചെയ്യും. മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തെ കുറിച്ചറിയാനാണ് ചോദ്യം ചെയ്യുന്നത്. പോറ്റിക്കൊപ്പം അടൂർ പ്രകാശ് നടത്തിയ ദില്ലി യാത്ര ഉൾപ്പെടെയുള്ള വിവരങ്ങൾ സംഘം ശേഖരിക്കും. എസ്ഐടി സംഘം ഇന്ന് കസ്റ്റഡിയിൽ വാങ്ങുന്ന പോറ്റി നൽകുന്ന മൊഴി നിർണായകമാകും. മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ യുടെ മൊഴിയിലെ കാര്യങ്ങളും പോറ്റിയിൽ നിന്നും ശേഖരിക്കും.

കേരളത്തിൽ നിന്നുള്ള കോൺഗ്രസ് നേതാവാണ് സോണിയാഗാന്ധിയെ കാണാനായി ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് അവസരം ഒരുക്കികൊടുത്തതെന്ന എസ്ഐടിയ്ക്ക് ലഭിച്ച സൂചനയെ തുടർന്നാണ് ഈ നീക്കം.ആറ്റിങ്ങലിൽ നടന്ന ഒരു പരിപാടിയ്ക്കിടെയാണ് പോറ്റിയെ കാണുന്നതെന്നും അയാൾ ഒരു കാട്ടുകള്ളൻ ആണെന്ന് അറിഞ്ഞിരുന്നില്ലെന്നും തനിക്ക് പോറ്റിയുമായി യാതൊരു ബന്ധവും ഇല്ലെന്ന് അടൂർപ്രകാശ് നേരത്തെ മാധ്യമങ്ങളിലൂടെ വ്യക്തമാക്കിയിരുന്നു.
അതേസമയം,ശബരിമല സ്വർണ്ണക്കൊള്ളയിൽ ഉണ്ണികൃഷ്ണൻ പോറ്റി , സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി,സ്വർണവ്യാപാരിയും ജ്വല്ലറി ഉടമയും ആയ ഗോവർദ്ധൻ എന്നിവരെയാണ് കൊല്ലം വിജിലൻസ് കോടതി ഒരു ദിവസത്തേയ്ക്ക് എസ്ഐടി കസ്റ്റഡിയിൽ നൽകിയത് .

സ്വർണം വേർതിരിച്ചതിലും വിതരണം ചെയ്യുന്നതിലും ഇവർക്ക് പങ്കുണ്ടെന്നും, സ്വർണവ്യാപാരിയും ജ്വല്ലറി ഉടമയുമായ ഗോവർദ്ധൻ ഇടപാടിലെ പ്രധാന കണ്ണിയാണെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. .ഈ മൂന്നുപേരെയും ഒരുമിച്ച് ചോദ്യം ചെയ്യുന്നതിലൂടെ സ്വർണം എവിടെയെല്ലാം എത്തിച്ചെന്നതിലും, രാഷ്ട്രീയ-ഉന്നതതല ബന്ധങ്ങളിലും വ്യക്തത വരുത്താനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്.
