യുപിക്ക് പിന്നാലെ രാജസ്ഥാനും! ഇനി വിദ്യാര്‍ത്ഥികള്‍ ന്യൂസ്‌പേപ്പര്‍ വായിച്ചേ തീരൂ

ജയ്പൂർ: യുപിക്ക് പിന്നാലെ ദിവസേന സർക്കാർ സ്‌കൂളുകളില്‍ പത്രം വായിക്കുന്നത് നിർബന്ധമാക്കി രാജസ്ഥാൻ. വിദ്യാർഥികളില്‍ വായനാശീലം പ്രോത്സാഹിപ്പിക്കുക, പൊതുകാര്യങ്ങളില്‍ അവബോധം ഉണ്ടാക്കുക, പദാവലി മെച്ചപ്പെടുത്തുക എന്നീ ലക്ഷ്യങ്ങള്‍ മുൻനിർത്തിയാണ് ഈ തീരുമാനം.രാവിലെ അസംബ്ലിയില്‍ കുറഞ്ഞത് പത്തു മിനിറ്റ് എങ്കിലും വിദ്യാർത്ഥികള്‍ പത്രം വായിച്ചിരിക്കണമെന്നാണ് ഡിസംബർ 31ന് പുറത്ത് വന്ന നിർദേശത്തില്‍ പറയുന്നത്. വളരെ ചെറുപ്പത്തില്‍ തന്നെ കുട്ടികള്‍ വാർത്തകള്‍ മനസിലാക്കാനും നിലവില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങള്‍ അറിഞ്ഞിരിക്കാനും വേണ്ടിയാണ് ഇത്തരമൊരു നടപടിയെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
സർക്കാർ സീനിയർ സെക്കണ്ടറി സ്‌കൂളുകള്‍, ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ എന്നിവയോട് കുറഞ്ഞ് രണ്ടു പത്രങ്ങളുടെ വരിക്കാരാകണമെന്നും സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ നിർദേശത്തില്‍ വ്യക്തമാക്കുന്നു. ഇതില്‍ ഒന്ന് ഹിന്ദിയും മറ്റൊന്നും ഇംഗ്ലീഷ് പത്രവുമായിരിക്കണം. അതേസമയം സർക്കാർ അപ്പർ പ്രൈമറി സ്‌കൂളുകളില്‍ കുറഞ്ഞത് രണ്ട് ഹിന്ദി പത്രങ്ങളെങ്കിലും വേണമെന്നാണ് നിർദേശം. പത്രങ്ങളുടെ ചെലവ് വഹിക്കുന്നത് ജയ്പൂർ രാജസ്ഥാൻ സ്‌കൂള്‍ എഡ്യുക്കേഷൻ കൗണ്‍സിലായിരിക്കും.

ദിവസേന പത്രത്തില്‍ നിന്നും അഞ്ച് പുതിയ വാക്കുകള്‍ കണ്ടെത്തണമെന്നാണ് സ്‌കൂളുകള്‍ക്ക് ലഭിച്ചിരിക്കുന്ന നിർദേശം. കുട്ടികളുടെ ഭാഷാപരമായ കഴിവുകള്‍ കൂടുതല്‍ മെച്ചപ്പെടുത്താൻ ഇതിന്റെ അർത്ഥം കുട്ടികള്‍ക്ക് വിശദീകരിക്കണമെന്നും നിർദേശത്തിലുണ്ട്. രാവിലെ അസംബ്ലി നടക്കുമ്ബോള്‍ ദേശീയ തലത്തിലുള്ള ഒരു ഇംഗ്ലീഷ് ദിനപത്രവും ഹിന്ദി ദിനപത്രവും ഉറക്കെ വായിക്കണമെന്നും സ്‌കൂളുകള്‍ക്ക് നിർദേശമുണ്ട്.ഇവ കൂടാതെ ക്ലാസുകള്‍ തരംതിരിച്ച് കുട്ടികളെ കൊണ്ട് പത്രം വായിപ്പിക്കണം. എഡിറ്റോറിയലും പ്രധാന ദേശീയ, അന്താരാഷ്ട്ര, കായിക സംഭവവികാസങ്ങള്‍ വിദ്യാർത്ഥികളെ കൊണ്ട് ചർച്ച ചെയ്യിക്കണമെന്നും നിർദേശത്തില്‍ വിശദീകരിക്കുന്നു.
പൊതുവിജ്ഞാനം മെച്ചപ്പെടാനും സാമൂഹിക അവബോധമുണ്ടാവാനും മാത്രമല്ല മത്സരപരീക്ഷകളില്‍ കുട്ടികളെ തയ്യാറാക്കാൻ കൂടി വേണ്ടിയാണ് ഈ തീരുമാനമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.

