2022-ലെ IFFK ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാര ജേതാവ്, സംവിധായകൻ ബേലാ താര്‍ അന്തരിച്ചു

അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തയായ ഹംഗേറിയൻ ചലച്ചിത്ര നിർമ്മാതാവായ ബേല ടാർ ( 70 ) അന്തരിച്ചു. ഏറെ നാളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു ബേല.കുടുംബത്തിനുവേണ്ടി സംവിധായകൻ ബെൻസ് ഫ്‌ളീഗൗഫ് ആണ് മരണവിവരം സ്ഥിരീകരിച്ചത്. 1979 മുതല്‍ 2011 വരെ നീണ്ടുനിന്ന സിനിമാ ജീവിതത്തില്‍ ഒൻപത് ഫീച്ചർ ചിത്രങ്ങളാണ് അദ്ദേഹം സംവിധാനം ചെയ്തത്. ഫാമിലി നെസ്റ്റ് ആണ് ആദ്യ ചിത്രം. ദ ടൂറിൻ ഹോഴ്സ് ആണ് അവസാനം പുറത്തിറങ്ങിയത്.
ഹംഗേറിയിലെ പെക്സ് നഗരത്തില്‍ 1955-ല്‍ ജനിച്ച താർ, 1979ലെ ഫാമിലി നെസ്റ്റ് എന്ന ചിത്രത്തിലൂടെയാണ് തന്റെ ഫീച്ചർ സംവിധായക ജീവിതത്തിന് തുടക്കം കുറിച്ചത്. ഈ ചിത്രം അതേ വർഷം മാന്ഹൈം-ഹൈഡല്‍ബർഗ് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഗ്രാൻഡ് പ്രൈസ് നേടി. 2011ലെ അദ്ദേഹത്തിന്റെ ചിത്രം ദി ടൂറിൻ ഹോഴ്സ് ബെർലിനാലെയില്‍ സില്‍വർ ബിയർ ഗ്രാൻഡ് ജൂറി പുരസ്കാരവും ഫിപ്രെസ്സി പുരസ്കാരവും സ്വന്തമാക്കി.

2023-ല്‍ അദ്ദേഹം യൂറോപ്യൻ ഫിലിം അക്കാദമിയുടെ ഹോണററി അവാർഡ് ലഭിച്ചു. കൂടാതെ ടോക്യോ, കൈറോ, ബാറ്റുമി, സാർഡീനിയ എന്നിവിടങ്ങളിലെ ചലച്ചിത്രമേളകളിലും കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിലും ഉള്‍പ്പെടെ നിരവധി മേളകളില്‍ നിന്ന് ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്കാരങ്ങള്‍ നല്‍കി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. 2022-ലെ 27-ാമത് ഐഎഫ്‌എഫ്‌കെയില്‍ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാര ജേതാവാണ്. ബേലാ താറിന്റെ ആറുചിത്രങ്ങള്‍ മേളയില്‍ അത്തവണ പ്രദർശിപ്പിച്ചിരുന്നു. ഡോക്യുമെന്ററികളും ടെലിവിഷൻ ചിത്രങ്ങളും ഹ്രസ്വചിത്രങ്ങളും സംവിധാനംചെയ്തിട്ടുണ്ട്.
