പുതുവര്‍ഷത്തിലെ ആദ്യ വിക്ഷേപണം: പിഎസ്‌എല്‍വി-സി62 സമ്ബൂര്‍ണ വിജയമായില്ല

ശ്രീഹരിക്കോട്ട: വലിയ പ്രതീക്ഷയോടെയാണ് പുതുവർഷത്തില്‍ ഐഎസ്‌ആർഒ ആദ്യ കുതിപ്പിന് ഒരുങ്ങിയത്. പിഎസ്‌എല്‍വി-സി62 റോക്കറ്റായിരുന്നു ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്‍ററിലെ ഒന്നാം നമ്ബര്‍ ലോഞ്ച് പാഡില്‍ നിന്ന് ഇന്ന് രാവിലെ 10.17ന് വിക്ഷേപിച്ചത്.എന്നാല്‍ ഇതൊരു സമ്ബൂർണ വിജയമായില്ല.
ശ്രീഹരിക്കോട്ടയില്‍ നിന്ന് കുതിച്ചുയര്‍ന്നതിന് പിന്നാലെ റോക്കറ്റിന്‍റെ മൂന്നാം ഭാഗം വേര്‍പ്പെട്ട ശേഷമായിരുന്നു സാങ്കേതിക പ്രശ്‌നം ഉടലെടുത്തത്. ഇതോടെ റോക്കറ്റിന്റെ സഞ്ചാരപാത മാറിയെന്ന് ഇസ്രോ ചെയര്‍മാന്‍ ഡോ. വി നാരായണന്‍ അറിയിച്ചു. എന്ത് സംഭവിച്ചു എന്നറിയാൻ റോക്കറ്റില്‍ നിന്നുള്ള ഡാറ്റ ശേഖരിച്ച് പഠിച്ചശേഷം പുറത്തുവിടുമെന്നും ഐഎസ്‌ആര്‍ഒ അറിയിച്ചു.

റോക്കറ്റിന്റെ സഞ്ചാരപാത മാറിയത് വിക്ഷേപണ ലക്ഷ്യത്തെ ബാധിക്കുമോ എന്ന ആശങ്ക ശാസ്ത്രലോകത്തിനുണ്ട്. ഇന്നത്തെ ദൗത്യത്തില്‍ ‘അന്വേഷ’ ഉപഗ്രഹം അടക്കമുള്ള 16 പേലോഡുകള്‍ വിജയകരമായി വിന്യസിക്കാന്‍ കഴിഞ്ഞോ എന്ന് ഇസ്രോ സ്ഥിരീകരിച്ചിട്ടില്ല.
എന്തുകൊണ്ട് തുടർ പരാജയം

ഐഎസ്‌ആര്‍ഒയുടെ ഏറ്റവും വിശ്വസ്‌ത ബഹിരാകാശ വിക്ഷേപണ വാഹനം എന്നറിയപ്പെടുന്ന ഒന്നാണ് പിഎസ്‌എല്‍വി. എന്നാല്‍ ചരിത്രത്തില്‍ ഇതാദ്യമായാണ് പിഎസ്‌എല്‍വി തുടര്‍ച്ചയായ തിരിച്ചടി നേരിടുന്നത്. 2025 മേയ് മാസം നടന്ന പിഎസ്‌എല്‍വി-സി61 വിക്ഷേപണവും ഒരു പരാജയമായിരുന്നു. വിക്ഷേപണത്തില്‍ ഉപഗ്രഹം നഷ്‌ടമായിരുന്നു. അന്ന് പിഎസ്‌എല്‍വി റോക്കറ്റിന് സംഭവിച്ച സാങ്കേതിക പ്രശ്‌നം എന്താണെന്ന് ഐഎസ്‌ആര്‍ഒ ഇതുവരെ പുറത്തുവിട്ടിട്ടില്ല. പിഎസ്‌എല്‍വിയുടെ തുടര്‍ച്ചയായ പരാജയം വലിയ ചോദ്യങ്ങള്‍ ഉയര്‍ത്താൻ സാധ്യത ഏറെയാണ്.
