ബീച്ചുകളില്‍ സ്മാര്‍ട്ട് ക്യാമറകളും സെൻസറുകളും; സുരക്ഷാ നിരീക്ഷണം ശക്തമാക്കി ദുബായ്

ദുബായ് ബീച്ചുകളില്‍ അത്യാധുനിക സ്മാര്‍ട്ട് ക്യാമറകളും സെന്‍സറുകളും സ്ഥാപിച്ച് സുരക്ഷാ നിരീക്ഷണം ശക്തമാക്കി ദുബായ് മുനിസിപ്പാലിറ്റി.കടലില്‍ കുളിക്കുന്നവരുടെ നീക്കങ്ങള്‍ തത്സമയം നിരീക്ഷിക്കുന്ന എഐ ക്യാമറകള്‍, അപകടമുണ്ടായാല്‍ നിമിഷങ്ങള്‍ക്കകം ലൈഫ് ഗാര്‍ഡുകള്‍ക്ക് മുന്നറിയിപ്പ് നല്‍കി രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കും.
ജുമൈറ, ഉമ്മുസുഖീം ബീച്ചുകളില്‍ സ്ഥാപിച്ച സ്മാര്‍ട്ട് ക്യാമറകള്‍ രാത്രിയിലും പകലിന് സമാനമായ വെളിച്ചം നല്‍കുന്നതിനാല്‍ സന്ദര്‍ശകര്‍ക്ക് സുരക്ഷിതമായി നൈറ്റ് സ്വിമ്മിങ് നടത്താന്‍ സാധിക്കും. മണലിനടിയിലുള്ള ചെറിയ മാലിന്യങ്ങള്‍ പോലും സ്വയം കണ്ടെത്തി നീക്കം ചെയ്യാന്‍ കഴിവുള്ള റോബട്ടുകളെയും ശുചീകരണത്തിനായി സജ്ജമാക്കിയിട്ടുണ്ട്.

ബീച്ചുകളില്‍ മാലിന്യം വലിച്ചെറിയുന്നവരെ സ്മാര്‍ട്ട് വാഹനങ്ങള്‍ വഴി കണ്ടെത്തും. ഇത്തരക്കാര്‍ക്ക് 500 ദിര്‍ഹം വരെയാണ് പിഴ. സൗജന്യ വൈഫൈ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ലഭ്യമാക്കുന്നതിനൊപ്പം വരും വര്‍ഷങ്ങളില്‍ പൊതു ബീച്ചുകളുടെ നീളം 400 ശതമാനം വര്‍ധിപ്പിക്കാനാണ് നഗരസഭ ലക്ഷ്യമിടുന്നത്.
