ശബരിമല സ്വർണ്ണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിയ്ക്കെതിരെ പുതിയ കേസുകളെടുക്കാൻ നീക്കം

ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി ജാമ്യത്തിലിറങ്ങാതിരിക്കാൻ, പുതിയ കേസുകളെടുക്കാൻ നീക്കം. റിയൽ എസ്റ്റേറ്റ്, ചെക്ക് തട്ടിപ്പ് പരാതികളിൽ കേസ് എടുത്തേക്കും. ദ്വാരപാലക കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് ജാമ്യം ലഭിച്ചിരുന്നു. ഫെബ്രുവരി രണ്ടിന് കട്ടിളപാളി കേസിൽ ഉണ്ണികൃഷ്ണൻ പോറ്റി അറസ്റ്റിലായി 90 ദിവസം പിന്നിടും.

തിരുവനന്തപുരത്തെ വിവിധ സ്റ്റേഷനുകളിൽ പോറ്റിക്കെതിരെ നേരത്തെ പരാതികൾ എത്തിയിരുന്നു. സ്വർണക്കൊള്ള കേസിൽ സ്വാഭാവിക ജാമ്യം കിട്ടി പുറത്തിറങ്ങുന്നത് തടയാൻ നീക്കം. അതേസമയം ശബരിമല സ്വര്‍ണക്കൊള്ള കേസിൽ റിമാൻഡിലുള്ള പന്ത്രണ്ടാം പ്രതിയും ചെന്നൈ സ്മാർട്ട് ക്രിയേഷൻസ് സിഇഒയുമായ പങ്കജ് ഭണ്ഡാരിയുടെ ജാമ്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എ ബദറുദ്ദീന്റെ ബെഞ്ചാണ് ഹർജി പരിഗണിക്കുക. അറസ്റ്റും എസ്ഐടിയുടെ നടപടിക്രമങ്ങളും നിയമവിരുദ്ധമെന്നാണ് ഹർജിയിലെ ആരോപണം.
അന്വേഷണം തുടങ്ങി മൂന്നുമാസം കഴിഞ്ഞിട്ടും കുറ്റപത്രം നല്‍കാത്തതിനാല്‍ പ്രതികള്‍ക്ക് ജാമ്യം കിട്ടി തുടങ്ങിയതോടെ വേഗത്തിൽ കുറ്റപത്രം നൽകാൻ എസ്ഐടി നീക്കം. ശാസ്ത്രീയ പരിശോധന ഫലത്തില്‍ വി.എസ്.എസ്.സിയുമായി വീണ്ടും കൂടിയാലോചന നടത്തി ഫെബ്രുവരി 15 നു മുന്‍പ് കുറ്റപത്രം നല്‍കാനാണ് നീക്കം. സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട രണ്ടുകേസുകളിലും ജാമ്യം ലഭിച്ച മുരാരി ബാബു ജയില്‍ മോചിതനായിരുന്നു. ദ്വാരപാലക ശില്‍പ്പപാളികളിലെ സ്വര്‍ണ്ണ മോഷണക്കേസിലാകും ആദ്യം കുറ്റപത്രം നല്‍കുക.

