14 വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ബംഗ്ലാദേശും പാക്കിസ്ഥാനും തമ്മിലുള്ള നേരിട്ടുള്ള വിമാന സര്‍വീസ് പുനരാരംഭിച്ചു

ധാക്ക: 14 വര്‍ഷത്തെ നീണ്ട ഇടവേളക്ക് ശേഷം നേരിട്ടുള്ള ബംഗ്ലാദേശ്- പാക്കിസ്ഥാന്‍ വിമാന സര്‍വീസ് പുനരാരംഭിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുന്ന പശ്ചാത്തലത്തിലാണ് പുതിയ നീക്കം. 2012 മുതല്‍ ഇരു രാജ്യങ്ങള്‍ക്കിടയില്‍ യാത്ര ചെയ്യേണ്ടവര്‍ക്ക് ദുബായ്, ദോഹ തുടങ്ങിയ ഗള്‍ഫ് കേന്ദ്രങ്ങളിലൂടെ കണക്റ്റിംഗ് വിമാനങ്ങളാണ് ആശ്രയിക്കേണ്ടിവന്നിരുന്നത്. ഏറെക്കാലമായി നയപരമായി അത്ര ചേര്‍ച്ചയില്‍ ആയിരുന്നില്ല ഇരു രാജ്യങ്ങളും. ഏകദേശം 1,500 കിലോമീറ്റര്‍ ദൂരത്തിലുള്ള ഇരു രാജ്യങ്ങളും മുന്‍പ് ഒന്നായിരുന്നു. 1971ലെ യുദ്ധത്തിന് ശേഷം രണ്ടുരാജ്യങ്ങളായി വേര്‍പിരിയുകയായിരുന്നു. ഇന്ത്യ ഇരു രാജ്യങ്ങളുമായും അതിര്‍ത്തി പങ്കിടുന്നതും ഭൂപ്രദേശമനുസരിച്ച് മധ്യത്തിലായി നില്‍ക്കുന്ന രാജ്യവുമാണ്.

വിമാന കമ്പനിയായ ബിമാന്‍ ബംഗ്ലാദേശ് എയര്‍ലൈന്‍സ് കറാച്ചിയിലേക്കുള്ള സര്‍വീസ് ആരംഭിച്ചതോടെ 2012ന് ശേഷമുള്ള ആദ്യത്തെ നേരിട്ടുള്ള വിമാനയാത്രയാണ് നടന്നത്. 150 യാത്രക്കാരുമായാണ് വിമാനം പുറപ്പെട്ടത്. ആഴ്ചയില്‍ രണ്ട് ദിവസമാണ് നേരിട്ടുള്ള വിമാന സര്‍വീസ് നടത്തുക. ഈ സര്‍വീസ് പുനരാരംഭിക്കുന്നത് വ്യാപാര-വാണിജ്യ മേഖലയുടെ വളര്‍ച്ചയ്ക്കും, വിദ്യാഭ്യാസ കൈമാറ്റങ്ങള്‍ക്കും, സാംസ്‌കാരിക ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും നിര്‍ണായകമാകും എന്ന് ബിമാന്‍ ബംഗ്ലാദേശ് എയര്‍ലൈന്‍സ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
2024ല്‍ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലുള്ള പ്രക്ഷോഭത്തെ തുടര്‍ന്ന് ഷെയ്ഖ് ഹസീനയുടെ 15 വര്‍ഷം നീണ്ട ഭരണത്തിന് വിരാമമായതോടെയാണ് പാക്കിസ്ഥാനുമായുള്ള ബന്ധം മെച്ചപ്പെട്ടത്. അതേസമയം, ഹസീനയുടെ അടുത്ത സഖ്യകക്ഷിയായിരുന്ന ഇന്ത്യയുമായി ബംഗ്ലാദേശിന്റെ ബന്ധം ഈ കാലയളവില്‍ മോശമാവുകയും ചെയ്തു.

2024 നവംബറില്‍ കറാച്ചിയില്‍ നിന്ന് ബംഗ്ലാദേശിലെ പ്രധാന തുറമുഖമായ ചിറ്റഗോങ്ങിലേക്കുള്ള ചരക്ക് കപ്പല്‍ സര്‍വീസുകളും പുനരാരംഭിച്ചിരുന്നു. ഇതിന് പിന്നാലെ വ്യാപാരം വര്‍ധിക്കുകയും സാംസ്‌കാരിക ഇടപെടലുകള്‍ ശക്തമാകുകയും ചെയ്തു. പ്രശസ്ത പാക്കിസ്ഥാന്‍ ഗായകര്‍ ധാക്കയില്‍ പരിപാടികള്‍ അവതരിപ്പിക്കുകയും, ബംഗ്ലാദേശില്‍ നിന്നുള്ള രോഗികള്‍ ചികിത്സയ്ക്കായി പാക്കിസ്ഥാനിലേക്ക് യാത്ര ചെയ്യുകയും ചെയ്യുന്ന പ്രവണതയും വര്‍ധിച്ചിട്ടുണ്ട്.
