നാട്ടുകാരുടെ പരാതി; പൊലീസ് ഉദ്യോഗസ്ഥയുടെ വീട്ടിലെ 70 നായ്ക്കളെ ഷെല്‍ട്ടറിലേക്ക് മാറ്റി

തിരുവനന്തപുരം: ചെങ്കോട്ടുകോണത്ത് വനിതാ പൊലീസ് ഉദ്യോഗസ്ഥ വീട്ടില്‍ പാർപ്പിച്ചിരുന്ന എഴുപതോളം തെരുവുനായ്ക്കളെ ഷെല്‍ട്ടറുകളിലേക്ക് മാറ്റി.കോർപ്പറേഷന്റെ ഇടപെടലിന് പിന്നാലെ തിരുവല്ലത്തെ എബിസി കേന്ദ്രത്തിലേക്കാണ് നായ്ക്കളെ മാറ്റിയത്.
കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥയാണ് ചെങ്കോട്ടുകോണം മടവൂർ പാറയിലെ ഇവരുടെ വീട്ടിലും പരിസരത്തുമായി നായ്ക്കളെ സംരക്ഷിച്ചിരുന്നത്. ഇത് നാട്ടുകാർക്ക് വലിയ പ്രശ്‌നം സൃഷ്ടിച്ചതായി പരാതി ഉയർന്നിരുന്നു. നായ്ക്കള്‍ ശബ്ദമുണ്ടാക്കുന്നതിനാല്‍ പരിസരവാസികള്‍ക്ക് ഉറക്കം നഷ്ടമാകുന്നതായും പകല്‍പോലും പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമുണ്ടെന്നും പരാതി ഉണ്ടായിരുന്നു. പരാതികള്‍ രൂക്ഷമായതോടെ നായ്ക്കളെ ഷെല്‍ട്ടറിലേക്ക് മാറ്റാൻ തിരുവനന്തപുരം കോർപ്പറേഷൻ തീരുമാനിക്കുകയായിരുന്നു. നായ്ക്കളെ വീട്ടില്‍നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥക്ക് കോർപ്പറേഷൻ കത്ത് നല്‍കിയിരുന്നു. എന്നാല്‍ നായ്ക്കള്‍ തനിയെ പെറ്റു പെരുകിയതാണെന്നും കോർപ്പറേഷൻ നായ്ക്കളെ കൊണ്ടുപോകട്ടെ എന്ന നിലപാടുമാണ് ഉദ്യോഗസ്ഥ സ്വീകരിച്ചത്. പിന്നാലെയാണ് കോർപ്പറേഷൻ നടപടി സ്വീകരിച്ചത്.

