വെള്ളത്തൂവല്‍ സ്റ്റീഫൻ അന്തരിച്ചു

കൊച്ചി: കേരളത്തിലെ ആദ്യകാല നക്സല്‍ നേതാവായിരുന്നു വെള്ളത്തൂവല്‍ സ്റ്റീഫൻ അന്തരിച്ചു.കോതമംഗലം വടാട്ടുപാറയിലായിരുന്നു അന്ത്യം.കുന്നിക്കല്‍ നാരായണൻ, നക്സല്‍ വർഗീസ്, കെ അജിത തുടങ്ങിയവരോടൊപ്പം കേരളത്തിലെ നക്സലൈറ്റ് പോരാട്ടങ്ങളില്‍ നേതൃപരമായ പങ്കുവഹിച്ച നേതാവായിരുന്നു വെള്ളത്തൂവല്‍ സ്റ്റീഫൻ. തലശ്ശേരി പൊലീസ് ആക്രമണത്തിന് കുന്നിക്കല്‍ നാരായണനൊപ്പം നേതൃത്വം കൊടുത്തത് വെള്ളത്തൂവല്‍ സ്റ്റീഫനായിരുന്നു. പിന്നീട് വയനാട് കേന്ദ്രീകരിച്ച് ജന്മികള്‍ക്കെതിരായി നടന്ന നക്സല്‍ ഓപ്പറേഷനുകളിലും വെള്ളത്തൂവല്‍ സ്റ്റീഫൻ നേതൃപരമായി ഇടപെട്ടിരുന്നു. നക്സലെറ്റ് നേതാവ് എന്ന നിലില്‍ അറസ്റ്റിലാവുകയും ജയില്‍വാസം അനുഭവിക്കുകയും ചെയ്തിരുന്നു. ജയിലില്‍ വെച്ച് തന്നെ നക്സല്‍ പ്രസ്ഥാനത്തോട് വിടപറഞ്ഞ വെള്ളത്തൂവല്‍ സ്റ്റീഫൻ പിന്നീട് കുറച്ച് സുവിശേഷ പ്രസംഗകൻ ആയും മാറിയിരുന്നു.
നക്സല്‍ പ്രവർത്തനങ്ങളെ വിമർശനപരമായും സ്വയം വിമർശനപരമായും വിലയിരുത്തിയ ആത്മകഥയും വെള്ളത്തൂവല്‍ സ്റ്റീഫൻ രചിച്ചിരുന്നു. വെള്ളത്തൂവല്‍ സ്റ്റീഫൻ്റെ ആത്മകഥ എന്ന പേരില്‍ പുറത്ത് വന്ന ആത്മകഥയില്‍ നക്സല്‍ വിപ്ലവ പ്രവർത്തനങ്ങളുടെ ദൗർബല്യങ്ങളും അപചയങ്ങളും വെള്ളത്തൂല്‍ സ്റ്റീഫൻ അഭിസംബോധന ചെയ്തിരുന്നു. സഹപ്രവർത്തകരായിരുന്ന വർഗീസ് മുതല്‍ കെ വേണു അടക്കമുള്ളവരുടെ പ്രവർത്തനങ്ങളും പുസ്തകത്തില്‍ വിശകലനം ചെയ്യപ്പെട്ടിട്ടുണ്ട്. ആത്മകഥയ്ക്ക് പുറമെ ചരിത്രശാസ്ത്രവും മാർക്സിയൻ ദർശനവും, പ്രചോദനം, ആതതായികള്‍, അർദ്ധബിംബം, മേഘപാളിയിലെ കാല്‍പ്പാടുകള്‍, കനല്‍വഴികള്‍ കടന്ന് ഒരു ദൈവസാക്ഷ്യം എന്നീ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.

കോട്ടയം ജില്ലയിലെ കങ്ങഴയ്ക്കടുത്തുള്ള ചുണ്ടമണ്ണിലെ കർഷക കുടുംബത്തിലായിരുന്ന ജനനം. പിന്നീട് പിതാവ് സക്കറിയയും അന്നമ്മയും വെള്ളത്തൂവലിലേക്ക് കുടിയേറി. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം പിതാവിനെപ്പോലെ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തകനായി. പിളർപ്പിന് ശേഷം സിപിഐയില്‍ പ്രവർത്തിച്ച സ്റ്റീഫൻ ചാരുമജുംദാറിന്റെ നക്സലൈറ്റ് പ്രവർത്തനങ്ങളില്‍ ആകൃഷ്ടനായി നക്സലൈറ്റ് പ്രസ്ഥാനത്തിൻ്റെ ഭാഗമാകുകയായിരുന്നു. പിന്നീട് കേരളത്തില്‍ നക്സലൈറ്റ് പ്രസ്ഥാനം കെട്ടിപ്പെടുക്കുന്നതില്‍ നേതൃപരമായ പങ്കുവഹിച്ചു.
