സ്ത്രീ വേഷം ധരിച്ചെത്തി മാല പൊട്ടിച്ച പ്രതിയെ തിരൂരില്‍ വച്ച് സാഹസികമായി പിടികൂടി

തിരൂര്‍: സ്ത്രീ വേഷം ധരിച്ചെത്തി സ്ത്രീയുടെ മാലപൊട്ടിച്ച കേസിലെ പ്രതിയെ തിരൂരില്‍ വച്ച് അതി സാഹസികമായി പോലീസ് പിടികൂടി. പൂളമംഗലം സ്വദേശി ശാക്കിര്‍(33) ആണ് പിടിയിലായത്. വെള്ളിയാഴ്ച ജുമുഅ നമസ്‌കാര സമയം വീട്ടമ്മയെ ആക്രമിച്ച് കീഴ്‌പ്പെടുത്തിയ ശേഷം കഴുത്തിലെ മാല പൊട്ടിച്ച് പ്രതി കടന്നുകളയുകയായിരുന്നു. വീട്ടമ്മയുടെ കൈയിലെ വള ഊരാന്‍ ശ്രമിച്ചെങ്കിലും കിട്ടാതെ വന്നതോടെ പ്രതി ഓടി രക്ഷപ്പെട്ടു.

കരിങ്കപ്പാറ ഹംസ ഹാജിയുടെ വീട്ടിൽ സാരിയുടുത്തായിരുന്നു ശാക്കിർ എത്തിയത്. തുടർന്ന് എസ്‌ഐആർ പരിശോധനയ്‌ക്കെന്ന് പറഞ്ഞ് ഹംസ ഹാജിയുടെ ഭാര്യയോട് ഇയാൾ ആധാർ കാർഡ് ആവശ്യപ്പെട്ടു.
കാർഡ് എടുക്കാനായി നഫീസ വീടിന് അകത്തേയ്ക്ക് കയറി. തൊട്ടുപിന്നാലെ ശാക്കിറും വീട്ടിലേയ്ക്ക് കയറുകയും നഫീസയെ ആക്രമിച്ച ശേഷം സ്വർണമാല കവരുകയുമായിരുന്നു. സാക്കിറിന്റെ ആക്രമണത്തിൽ നഫീസയുടെ കഴുത്തിന് പരിക്കേറ്റിരുന്നു.

സംഭവത്തില്‍ കല്‍പകഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടെയാണ് പ്രതിയെ കുറിച്ചുള്ള കൃത്യമായ സൂചന ലഭിച്ചത്. തുടര്‍ന്ന് മോഷ്ടിച്ച ആഭരണം വില്‍ക്കാനായി തിരൂരിലെത്തിയ പ്രതിയെ സാഹസികമായി പോലീസ് പിടികൂടുകയായിരുന്നു. വീട്ടമ്മയുടെ അയല്‍വാസികൂടിയാണ് 33 കാരനായ പ്രതി.
