`രക്തസാക്ഷി ഫണ്ട് കെ പി മധു കട്ടു, ഓഡിറ്റ് ചെയ്തപ്പോള്‍ ഞെട്ടിപ്പോയി’; വീണ്ടും വെളിപ്പെടുത്തലുമായി വി കുഞ്ഞികൃഷ്ണൻ

കണ്ണൂർ: രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ കൂടുതൽ വെളിപ്പെടുത്തലുമായി വി കുഞ്ഞികൃഷ്ണൻ. രക്തസാക്ഷി ഫണ്ട് കെ പി മധു കട്ടെന്നും പറ്റുമെങ്കിൽ തനിക്ക് എതിരെ കേസ് കൊടുക്കട്ടെയെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു. രക്തസാക്ഷി ഫണ്ടിൽ നിന്ന് കെട്ടിട ഫണ്ടിലേക്ക് വകമാറ്റി. അത് ഏരിയ കമ്മിറ്റിയിൽ ചർച്ച ചെയ്തില്ലെന്നും ഇത്തരം കണക്കുകൾ അംഗീകരിക്കാൻ വേണ്ടിയാണ് കെ പി മധുവിനെ ഏരിയ സെക്രട്ടറി ആക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.

ധൻരാജ് രക്തസാക്ഷി ഫണ്ടിൽ നിന്ന് കെട്ടിട ഫണ്ടിലേക്ക് വകമാറ്റി. അത് ഏരിയ കമ്മിറ്റിയിൽ ചർച്ച ചെയ്തില്ല. ഓഡിറ്റ് നടത്തിയ താൻ ഞെട്ടിപ്പോയി. ഇത്തരം കണക്കുകൾ അംഗീകരിക്കാൻ വേണ്ടിയാണ് കെ പി മധുവിനെ ഏരിയ സെക്രട്ടറി ആക്കിയത്. രക്തസാക്ഷി ഫണ്ട് കെപി മധു കട്ടു. പറ്റുമെങ്കിൽ തനിക്ക് എതിരെ കേസ് കൊടുക്കട്ടെ. ടി ഐ മധുസൂദനൻ ഒരു പരസ്യ സംവാദത്തിന് തയാറാകണം. കാര്യങ്ങൾ പറയാൻ തനിക്ക് ഒരു രേഖയും വേണ്ട, മന:പാഠമാണ്. നിങ്ങൾ നിശ്ചയിക്കുന്ന വേദിയിൽ ഞാൻ വന്നുകൊള്ളാം. 28 റസീറ്റ് മുറിച്ചിട്ട് 8 എണ്ണത്തിന്റെ പണം മധുസൂദനൻ പാർട്ടിക്ക് നൽകിയിട്ടില്ലെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു. പാർട്ടിയിലെ രക്തസാക്ഷി ഫണ്ട് തട്ടിയെടുക്കാൻ ശ്രമിച്ചവർക്കെതിരെ പാർട്ടി നടപടി എടുക്കുന്നതിന് പകരം സംരക്ഷകരായി മാറുകയായിരുന്നു. പാർട്ടിക്കകത്ത് പാടില്ലാത്ത ഒരുപാട് കാര്യങ്ങൾ നടക്കുന്നുണ്ടെന്നും അത് തിരുത്താതെ മുന്നോട്ട് പോകാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സികെപി പത്മനാഭന് എതിരായ നടപടിയിൽ ജാഗ്രത കുറവ് ഉണ്ടായി എന്നാണ് പാർട്ടി പറഞ്ഞത്. തൃപ്തികരമായ മറുപടി ആയിരുന്നില്ല പാർട്ടി നൽകിയത്. സികെപിക്ക് ഉള്ളിൽ അതൃപ്തി ഉണ്ടായിരുന്നെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു. പയ്യന്നൂർ നഗരസഭയിൽ സി വൈശാഖ് വിമതൻ ആയി മത്സരിച്ചത് നമുക്ക് മുന്നിൽ ഒരനുഭവം ആണ്. പാർട്ടിക്കുള്ളിലെ അതൃപ്തിയാണ് വൈശാഖിന്റെ വിജയത്തിന് കാരണം. പാർട്ടിക്കകത്ത് പാടില്ലാത്ത ഒരുപാട് കാര്യങ്ങൾ നടക്കുന്നു. അത് തിരുത്താതെ മുന്നോട്ട് പോകാനാകില്ല. ആ ബോധ്യത്തിലാണ് ഈ പോരാട്ടം. ഈ നിയമസഭ തെരഞ്ഞെടുപ്പിലും ഇടതുപക്ഷം അധികാരത്തിൽ വരണം എന്നാണ് ആഗ്രഹം. പാർട്ടിക്കാര്യം പുറത്ത് പറഞ്ഞതിന്റെ സമയത്തെക്കുറിച്ച് പലരും വിമർശിക്കുന്നുണ്ട്. വിമർശനം ഉന്നയിക്കുന്നവരെ പ്രത്യേക കണ്ണിലൂടെ നോക്കികാണുന്ന നേതൃത്വമാണ് ഇപ്പോൾ ഉള്ളത്. ഇത് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ചേർന്നതല്ല. ജനങ്ങളിൽ നിന്ന് പണം പിരിച്ചാൽ ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടേ? പാർട്ടി ഘടകങ്ങളെ എങ്കിലും ബോധ്യപ്പെടുത്തേണ്ടതുണ്ട്. രക്തസാക്ഷി ഫണ്ട് പോലും അപഹരിക്കാൻ ചില ആളുകൾ സന്നദ്ധമായി. അവർക്കെതിരെ നടപടി എടുക്കുകയല്ലേ വേണ്ടത്? പക്ഷെ അവരുടെ സംരക്ഷകരായി പാർട്ടി നേതൃത്വം തന്നെ മാറുകയായിരുന്നുവെന്നും കുഞ്ഞികൃഷ്ണൻ വെളിപ്പെടുത്തി.

