പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ബിജെപി കൗൺസിലർ ആർ ശ്രീലേഖ പങ്കെടുക്കില്ല

പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ബിജെപി കൗൺസിലർ ആർ ശ്രീലേഖ പങ്കെടുക്കില്ല അമ്മയുടെ ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് ഡൽഹിയിലേക്ക് ഇല്ലെന്ന് ആർ ശ്രീലേഖ നേതൃത്വത്തെ അറിയിച്ചു. ഇന്ന് രാവിലെയാണ് മേയർ വിവി രാജേഷ് ഉൾപ്പെടുന്ന സംഘം ഡൽഹിയിലേക്ക് ട്രെയിനിൽ പുറപ്പെടുന്നത്.

എംആർ ഗോപനും ശ്രീലേഖയും അമ്മമാർക്ക് അസുഖമായതിനാൽ യാത്രയിൽ പങ്കെടുക്കാനുള്ള അസൗകര്യം അറിയിച്ചിരുന്നുവെന്നാണ് ബിജെപി നേതൃത്വം പറയുന്നത്. അതേസമയം, വിമാനമാർഗം ശ്രീലേഖ എത്തുമോയെന്ന കാര്യം അറിയില്ലെന്ന് ബിജെപി കൗൺസിലർമാർ പ്രതികരിച്ചു.
അതേസമയം, തിരുവനന്തപുരം കോർപ്പറേഷനിലെ മേയർ സ്ഥാനത്തെ ചൊല്ലി പാർട്ടിയോട് ആർ ശ്രീലേഖ പരസ്യ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. പ്രധാനമന്ത്രി തലസ്ഥാനത്ത് എത്തിയപ്പോൾ സ്റ്റേജിൽ ഒറ്റയ്ക്ക് നിൽക്കുന്ന ശ്രീലേഖയുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

ട്രെയിൻ യാത്രക്കായി എല്ലാവർക്കും ഒരുമിച്ചാണ് ടിക്കറ്റ് എടുത്തതെന്നും കൗൺസിലർമാർ പറയുന്നു. എന്നാൽ വിമാനമാർഗം ആർ ശ്രീലേഖ എത്തുമെന്ന് അടുത്തവൃത്തങ്ങൾ പറയുന്നു. വ്യാഴാഴ്ചയാണ് മോദിയുമായുളള കൂടിക്കാഴ്ച നടക്കുന്നത്. തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി അധികാരത്തിൽ വന്നതിന് പിന്നാലെയാണ് മേയറുടേയും കൗൺസിലർമാരുടേയും ഡൽഹിയിലേക്കുള്ള യാത്ര.
നഗരത്തിന്റെ പ്രാഥമിക വികസന രേഖ ഇതിനോടകം തന്നെ പ്രധാനമന്ത്രിക്ക് കൈമാറിയിട്ടുണ്ടെന്നും, വാർഡ് സഭകൾ പൂർത്തിയാകുന്നതോടെ കൂടുതൽ വിശദമായ വികസന രേഖ സമർപ്പിക്കുമെന്നും മേയർ അറിയിച്ചു. സ്മാർട്ട് സിറ്റി പദ്ധതികളുടെ പുരോഗതിയും പുതിയ അടിസ്ഥാന സൗകര്യ വികസന ആവശ്യങ്ങളും പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും മേയർ അറിയിച്ചു.
