ഇഷാന് അര്‍ധ സെഞ്ച്വറി; ലോകകപ്പില്‍ പാകിസ്താന് മുന്നില്‍ മികച്ച വിജയലക്ഷ്യമുയര്‍ത്തി ഇന്ത്യ

ടി20 ലോകകപ്പില്‍ പാകിസ്താന് മുന്നില്‍ മികച്ച വിജയലക്ഷ്യമുയര്‍ത്തി ഇന്ത്യ. കൊളംബോയില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സ് അടിച്ചെടുത്തു.ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണര്‍ ഇഷാന്‍ കിഷന്‍ അര്‍ധ സെഞ്ച്വറി നേടി.
40 പന്തില്‍ 77 റണ്‍സെടുത്ത ഇഷാൻ കിഷനാണ് ഇന്ത്യയുടെ ടോപ് സ്കോറർ. 24 പന്തില്‍ 25 റണ്‍സെടുത്ത തിലക് വർമ, 29 പന്തില്‍ 32 റണ്‍സെടുത്ത ക്യാപ്റ്റൻ സൂര്യകുമാർ യാദവ് എന്നിവർ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തപ്പോള്‍ അവസാന ഓവറുകളില്‍ ശിവം ദുബെയുടെ വമ്ബൻ ഷോട്ടുകള്‍ സ്കോർ ഉയർത്തുന്നതില്‍ നിർണായകമായി. 17 പന്തില്‍ 27 റണ്‍സെടുത്ത ദുബെ 19.5 ഓവറില്‍ റണ്ണൗട്ടാവുകയായിരുന്നു.

മലയാളി താരം സഞ്ജു സാംസണെ ബെഞ്ചിലിരുത്തി കളത്തിലിറങ്ങിയ അഭിഷേക് ശർമ (പൂജ്യം) നിരാശപ്പെടുത്തി. പാകിസ്താന് വേണ്ടി സയിം അയൂബ് മൂന്ന് വിക്കറ്റ് നേടി. ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഗ, ഷഹീന്‍ അഫ്രീദി, ഉസ്മാന്‍ താരിഖ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.
