കേരളത്തിലെ തടവുകാരുടെ വേതനം വർധിപ്പിച്ച സർക്കാർ തീരുമാനത്തിൽ ഇടപെടണമെന്ന് സുപ്രീം കോടതിയിൽ ഹർജി

സംസ്ഥാനത്തെ ജയിലിലെ തടവുകാരുടെ വേതനം വർധിപ്പിച്ച നടപടിക്കെതിരെ സുപ്രീം കോടതിയിൽ ഹർജി. വേതന വർധനവിൽ സുപ്രീം കോടതി ഇടപെടൽ തേടിയാണ് ഹർജി. അഭിഭാഷകൻ അജീഷ് കളത്തിൽ ഗോപിയാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്. വേതന വർധനവിൽ ഹൈക്കോടതി ഇടപെടാൻ വിസമ്മതിച്ചിരുന്നു. വേതന വർധന സർക്കാരിൻ്റെ നയപരമായ തീരുമാനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹർജി അന്ന് തള്ളിയത്.

സ്‌കിൽഡ് ജോലിയിൽ 620 രൂപ, സെമി സ്‌കിൽഡിൽ 560 രൂപ, അൺ സ്‌കിൽഡിൽ 530 രൂപ എന്നിങ്ങനെയാണ് തടവുകാരുടെ വേതനം സർക്കാർ വർധിപ്പിച്ചത്. വേതന വർധന കേവലം സാമ്പത്തിക വിഷയം മാത്രമല്ലെന്നും ജയിൽ അന്തേവാസികളുടെ അന്തസും പുനരധിവാസവും ഉറപ്പാക്കുന്ന നിർണായക നടപടിയാണെന്നും നേരത്തെ സർക്കാർ വ്യക്തമാക്കിയിരുന്നു. ജയിൽ തൊഴിലിനുള്ളതല്ല, മറിച്ച് ശിക്ഷ അനുഭവിക്കാനുള്ള ഇടമെന്നാണ് ഹർജിക്കാരൻ ഉയർത്തുന്ന പ്രധാന വാദം.
