മരിച്ച അധ്യാപികയ്ക്കും പരീക്ഷാ ചുമതല; സാങ്കേതിക പിഴവെന്ന് ഡയറക്ടറേറ്റിന്‍റെ വിശദീകരണം

കൊച്ചി: കഴിഞ്ഞ വര്‍ഷം മരിച്ച അധ്യാപികയ്ക്ക് പരീക്ഷാ ചുമതല നല്‍കി ഡയറക്ടറേറ്റ് ഓഫ് ഹയര്‍ സെക്കണ്ടറി എഡ്യൂക്കേഷൻ. കാറപകടത്തില്‍ മരിച്ച റെസി ടൈറ്റസ് എന്ന അധ്യാപികയ്ക്കാണ് പരീക്ഷാ ചുമതല നല്‍കിയിരിക്കുന്നത്. പെരുമ്പാവൂര്‍ കീഴില്ലം സെന്റ് തോമസ് എച്ച്എസ്എസിലെ അധ്യാപികയായിരുന്നു റെസി. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 25നായിരുന്നു റെസിയുടെ മരണം. സ്‌കൂളില്‍ നിന്ന് റെസിയുടെ പേര് ഒഴിവാക്കിയെങ്കിലും ഡ്യൂട്ടി പട്ടികയില്‍ ഉള്‍പ്പെടുകയായിരുന്നു. സാങ്കേതിക പ്രശ്‌നമാണെന്നാണ് ഡയറക്ടറേറ്റിന്റെ വിശദീകരണം. അനാസ്ഥയില്‍ പ്രതിഷേധവുമായി സഹപ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്.

സ്‌കുളുകളില്‍ നിന്ന് അപ്‌ലോഡ് ചെയ്യുന്ന വിവരങ്ങള്‍ ഡയറക്ടറേറ്റ് പട്ടികയായി പുറത്തിറക്കുകയാണ് പതിവ്. കീഴില്ലം സെന്റ് തോമസ് സ്‌കൂള്‍ അപ്‌ലോഡ് ചെയ്ത ലിസ്റ്റില്‍ റെസിയുടെ പേരില്ല എന്നാണ് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കുന്നത്. എന്നാല്‍ പുറത്ത് വന്ന പട്ടിക കഴിഞ്ഞ വര്‍ഷത്തെ കണക്കുകളുടെ അടിസ്ഥാനത്തിലാണെന്നാണാണ് ഡയറക്ടറേറ്റ് വിശദീകരിക്കുന്നത്. സാങ്കേതിക പ്രശ്‌നത്തിന് പിന്നാലെയുണ്ടായ പിശക് എന്നാണ് ഡയറക്ടറേറ്റിന്റെ നിലവിൽ വ്യക്തമാക്കിയത്. വളയന്‍ചിറങ്ങര എച്ച്എസ്എസിലെ ഡെപ്യൂട്ടി ചീഫ് ആയാണ് റെസി ടൈറ്റസിനെ ചുമതലപ്പെടുത്തിയിരിക്കുന്നത്. സംഭവത്തില്‍ പ്രതിഷേധമുയര്‍ന്നതോടെ തിരുത്തിയ പട്ടിക പുറത്തിറക്കുമെന്ന് ഡയറക്ടറേറ്റ് വിശദീകരണം നല്‍കിയിട്ടുണ്ട്.
