പൊന്നാനിയിൽ നിക്ഷേപക സംഗമം മന്ത്രി ഉദ്ഘാടനം ചെയ്തു

സംസ്ഥാനത്ത് മികച്ച വ്യവസായ സൗഹൃദ അന്തരീക്ഷം ഒരുക്കാൻ സർക്കാരിന് സാധിച്ചുവെന്ന് കായിക – ന്യൂനപക്ഷ ക്ഷേമ- ഹജ്ജ് -വഖഫ് വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു. എമർജിങ് പൊന്നാനി എന്ന പേരിൽ പൊന്നാനിയിൽ സംഘടിപ്പിച്ച നിക്ഷേപക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേരളത്തിൽ വ്യവസായ സൗഹൃദ അന്തരീക്ഷമില്ല എന്ന തരത്തിലുള്ള പ്രചാരണങ്ങളെ തിരുത്താൻ സർക്കാരിന് സാധിച്ചു. വ്യവസായ സൗഹൃദത്തിന് അനുകൂലമായ വിധത്തിൽ പശ്ചാത്തല സൗകര്യങ്ങൾ മെച്ചപ്പെടുത്തി. ടൂറിസം മേഖലയുടെ വളർച്ചയ്ക്ക് മലയോര റോഡുകളും തീരദേശ റോഡുകളും വികസിപ്പിച്ചു. വ്യാവസായിക വളർച്ച കേരളത്തിൻ്റെ സാമൂഹിക ജീവിതത്തിൽ മാറ്റം വരുത്തി. പത്ത് വർഷത്തിനുള്ളിൽ കേരളത്തിലെ രണ്ടാമത്തെ തീരദേശ പട്ടണമായി പൊന്നാനിയെ വളർത്താനുതകുന്ന നിക്ഷേപങ്ങളാണ് പൊന്നാനിയിൽ വരുന്നതെന്നും മന്ത്രി പറഞ്ഞു.

വ്യവസായ മന്ത്രി പി രാജീവ് വീഡിയോ കോൺഫറൻസിലൂടെ നിക്ഷേപക സംഗമത്തിന് ആശംസകൾ അറിയിച്ചു.
രണ്ടു വർഷത്തിനുള്ളിൽ പൊന്നാനി മണ്ഡലത്തിൽ 1600 കോടിയിലേറെ രൂപയുടെ നിക്ഷേപമാണ് വരുന്നതെന്ന് പൊന്നാനി എം.എൽ.എ പി. നന്ദകുമാർ പറഞ്ഞു. രണ്ടായിരത്തിലേറെ തൊഴിലാവസരങ്ങളുമായി പത്തോളം സംരംഭങ്ങളാണ് ആരംഭിക്കാൻ പോകുന്നതെന്നും എം.എൽ.എ അറിയിച്ചു.

പൊന്നാനി നാസ് ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ ജില്ലാ കളക്ടർ വി.ആർ വിനോദ്, എ.ഡി.എം കെ . ദേവകി, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ എം ഗിരീഷ്, ലീഡ് ഡിസ്ട്രിക്ട് മാനേജർ അഞ്ജന ദേവ്, വഖഫ് ബോർഡ് ചെയർമാൻ അഡ്വ. എം.കെ സക്കീർ, അക്ബർ ട്രാവൽസ് എം.ഡി ഡോ. കെ.വി അബ്ദുൾനാസർ, വ്യവസായികൾ തുടങ്ങിയവർ സംഗമത്തിൽ പങ്കെടുത്തു. സംഗമത്തിൽ പങ്കെടുത്തവർക്കായി എം എൽ എ യുടെ നേതൃത്വത്തിൽ ഇഫ്താർ വിരുന്നും ഒരുക്കിയിരുന്നു.
