ഗർഭിണിയായ ഭാര്യയെ ഡിസ്ചാർജ് ചെയ്യണമെന്നാവശ്യപ്പെട്ട് 24-കാരൻ ലേബർ റൂം അടിച്ചുതകർത്തു

കണ്ണൂർ: ഗര്‍ഭിണിയായ ഭാര്യയെ ഡിസ്ച്ചാര്‍ജ് ചെയ്യണമെന്നാവശ്യപ്പെട്ട് കണ്ണൂർ പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജിലെ ലേബര്‍റൂം അടിച്ചുതകര്‍ത്ത് യുവാവ്. കാഞ്ഞങ്ങാട് ഒഴിഞ്ഞവളപ്പിൽ സ്വദേശി റാഷിദാണ് (24) പരാക്രമം കാണിച്ചത്. ഇയാളെ പോലീസും ആശുപത്രി ജീവനക്കാരും ചേർന്ന് ബലം പ്രയോഗിച്ച് കീഴ്‌പ്പെടുത്തുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. ഇയാൾ വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കിയതായി അധികൃതർ പറഞ്ഞു. 15000 രൂപയുടെ നഷ്ടമാണ് കണക്കാക്കിയത്. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. രാത്രിയിൽ ആശുപത്രിയിലെത്തിയ റാഷിദ്, ഭാര്യയെ ഡിസ്ചാർജ് ചെയ്യണമെന്ന് ആവശ്യപ്പെട്ടെങ്കിലും ആശുപത്രി അധികൃതർ നിരസിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം.

ഇപ്പോൾ ഡിസ്ചാർജ് ചെയ്യാൻ സാധിക്കില്ലെന്ന് അറിയിച്ചതോടെ കൈയാങ്കളിയിലെത്തി. തുടർന്ന് ഇയാൾ അലറിവിളിച്ച് അതിക്രമം അഴിച്ചുവിടുകയായിരുന്നു. പൊലീസും ആശുപത്രി ജീവനക്കാരും ഇയാളെ കീഴ്പ്പെടുത്തി. എന്നാൽ അതിനിടയിൽ തന്നെ ഇയാൾ ഗ്ലാസുകളും ഫർണിച്ചറുകളും തകർത്തു. ചില്ലുകഷ്ണങ്ങളിൽ നിന്ന് ഇയാൾക്കും മുറിവേറ്റു. വിവിധ വകുപ്പുകൾ ചുമത്തി ഇയാൾക്കെതിരെ കേസെടുത്തു.
