ഇന്‍ഷുറന്‍സ് ആനുകൂല്യം നിഷേധിച്ച സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷ്യൂറന്‍സിനെതിരെ വിധി; 5,30,000/ രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കമ്മീഷന്‍

മലപ്പുറം : ഇൻഷുറന്‍സ് ആനുകൂല്യം നിഷേധിച്ച ഇന്‍ഷ്യൂറസ് കമ്പനി 530,000/ രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ജില്ലാ ഉപഭോക്തൃ കമ്മീഷന്‍. പറപ്പൂര്‍ സൂപ്പി ബസാര്‍ സ്വദേശി നല്‍കിയ പരാതിയിലാണ് കമ്മിഷന്റെ വിധി. പരാതിക്കാരന്റെ ഉമ്മ കരള്‍ സംബന്ധമായ അസുഖത്തിന് പെരിന്തല്‍മണ്ണ ഇ.എം.എസ് ആശുപത്രിയിലും കോഴിക്കോട്ടെ മിംസ് ആശുപത്രിയിലും അഡ്മിറ്റ് ചെയ്തിരുന്നു. ചികില്‍സക്ക് 19,89,104/ രൂപ ചെലവു വന്നതിനെ തുടര്‍ന്നാണ് രേഖകളുമായി ഇന്‍ഷ്യൂറന്‍സ് കമ്പനിയെ സമീപിച്ചത്.

എന്നാല്‍ ആശുപത്രി രേഖയില്‍ അസുഖത്തിന് മൂന്ന് വര്‍ഷത്തെ പഴക്കമുണ്ടെന്ന് കാരണത്താല്‍ ഇന്‍ഷുറന്‍സ് ആനുകൂല്യം നിഷേധിക്കുകയായിരുന്നു. മുന്‍കാല ചികില്‍സാരേഖകള്‍ പരാതിക്കാരന്‍ ഹാജരാക്കിയില്ലെന്നും കമ്പനി ആരോപിച്ചു. ആശുപത്രി രേഖ പ്രകാരം ഇന്‍ഷ്യുറന്‍സ് പോളിസി എടുക്കും മുന്‍പേ രോഗം ഉണ്ടായിരുന്നുവെന്നും അത് പരാതിക്കാരന്‍ ബോധപൂര്‍വം മറച്ചതാണെന്നുമായിരുന്നു കമ്പനിയുടെ വാദം.
എന്നാല്‍ രോഗിക്ക് മൂന്ന് വര്‍ഷം മുമ്പ് രോഗമുണ്ടായിരുന്നുവെന്ന് കണ്ടെത്തുകയോ ചികില്‍സിക്കുകയോ ചെയ്തതായി രേഖയൊന്നും ഹാജരാക്കാത്തതിനാല്‍ ഇന്‍ഷ്യൂറന്‍സ് ആനുകൂല്യത്തിന് പരാതിക്കാരന് അര്‍ഹതയുണ്ടെന്ന് കമ്മീഷന്‍ വിധിച്ചു.

ഇന്‍ഷുറന്‍സ് പോളിസി പ്രകാരമുള്ള 5,00,000/ രൂപയും നഷ്ടപരിഹാരമായി 25,000/ രൂപയും കോടതി ചെലവായി 5,000/ രൂപയും 45 ദിവസത്തിനകം കമ്പനി നല്‍കണം. വീഴ്ച വന്നാല്‍ 9 ശതമാനം പലിശയും നല്‍കണമെന്നും കെ. മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്‍, സി.വി. മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍അംഗങ്ങളുമായ ഉപഭോക്തൃകമ്മിഷന്റെ ഉത്തരവ്.
