മൂന്നാം ഘട്ട ആണവചർച്ച പരാജയപ്പെട്ടാൽ അമേരിക്ക ഇറാനെ ആക്രമിക്കും; റിപ്പോർട്ട്

ജനീവയിൽ നടക്കുന്ന ഇറാൻ- അമേരിക്ക മൂന്നാം ഘട്ട ആണവചർച്ച പരാജയപ്പെട്ടാൽ ഇറാനെതിരെ ആക്രമണം ഉണ്ടാകുമെന്ന് റിപ്പോർട്ടുകൾ. വരുന്ന 26-ാം തീയതിയാണ് മൂന്നാം ഘട്ട ആണവചർച്ച. ആദ്യം ഇറാനെതിരെ ലക്ഷ്യകേന്ദ്രീകൃത ആക്രമണങ്ങളും പിന്നീട് വൻതോതിലുള്ള ആക്രമണങ്ങളും നടത്താൻ അമേരിക്ക പദ്ധതിയിടുന്നുവെന്നാണ് റിപ്പോർട്ടുകൾ. യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രങ്ങൾക്കെതിരെയും മിസൈൽ പദ്ധതി കേന്ദ്രങ്ങൾക്കെതിരെയുമാകും ആദ്യ ആക്രമണങ്ങളെന്നാണ് വിവരം.

ഇറാനിലുള്ള ഇന്ത്യക്കാരോട് രാജ്യം വിടാൻ ഇന്ത്യൻ എംബസി നിർദ്ദേശം നൽകിക്കഴിഞ്ഞു. അതിനിടെ ഇറാനെതിരെ സൈനിക നടപടിയെടുക്കരുതെന്ന് ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ജനറൽ ഡാനിയേൽ കെയ്ൻ ഉപദേശിച്ചെന്ന റിപ്പോർട്ടുകൾ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തള്ളിക്കളഞ്ഞു. എന്നാൽ അമേരിക്ക ആക്രമണത്തിന് തുടക്കമിടില്ലെന്നും ഇറാനെ ആദ്യം ആക്രമിക്കുക ഇസ്രയേൽ ആയിരിക്കുമെന്നുമാണ് ഇറാൻ ഇന്റലിജൻസ് ഉദ്യോഗസ്ഥൻ റഷ്യൻ മാധ്യമത്തോട് വ്യക്തമാക്കിയത്.
ഇതിനിടെ ഫെബ്രുവരി 28-ന് നടക്കാനിരുന്ന ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും തമ്മിലുള്ള കൂടിക്കാഴ്ച മാറ്റിവച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയും നെതന്യാഹുവും തമ്മിൽ 25-ാം തീയതി നടക്കാനിരിക്കുന്ന കൂടിക്കാഴ്ച മാറ്റിയിട്ടില്ല.

