മലപ്പുറത്ത് കുട്ടികളെ ചട്ടുകം കൊണ്ട് പൊള്ളിച്ച് രണ്ടാനമ്മയുടെ കൊടും ക്രൂരത

മലപ്പുറത്ത് കുട്ടികളെ ചട്ടുകം കൊണ്ട് പൊള്ളിച്ച് രണ്ടാനമ്മയുടെ കൊടും ക്രൂരത. 5, 6, 11 വയസുള്ള മൂന്ന് പെൺകുട്ടികളെയാണ് ക്രൂരമായി പൊള്ളിച്ച് പരുക്കേൽപ്പിച്ചിരിക്കുന്നത് . കേസിൽ ബിഹാർ സ്വദേശികളായ ഷീല ദേവി, ഭർത്താവ് രാജേഷ് ശർമ എന്നിവർ മഞ്ചേരി സബ് ജയിലിൽ റിമാൻഡിലാണ്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്.

കുടുംബം വാടകയ്ക്ക് താമസിക്കുകയായിരുന്ന സ്ഥലത്തെ തൊട്ടടുത്തുള്ള കടയിൽ ഭക്ഷണം ചോദിച്ച് എത്തിയപ്പോഴാണ് കുഞ്ഞുങ്ങളുടെ കാലിലെ മുറിവ് കണ്ട് നാട്ടുകാർ വിവരങ്ങൾ തേടിയത്.നടുക്കുന്ന ക്രൂരതയുടെ വിവരങ്ങൾ പുറത്തറിഞ്ഞതോടെ നാട്ടുകാർ ഉടൻ തന്നെ അരീക്കോട് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. മൂന്ന് കുട്ടികളുടെയും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായി പൊള്ളലേറ്റിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. മുറിവിൽ അണുബാധ വന്നിട്ടുണ്ട്. കുട്ടികളുടെ സംരക്ഷണം CWC ഏറ്റെടുത്തു.
ഇതിന് മുൻപും രണ്ടാനമ്മ ഷീല ദേവി കുട്ടികളെ ഉപദ്രവിച്ചിട്ടുണ്ടെന്ന് അന്വേഷണത്തിൽ പൊലീസ് കണ്ടെത്തി. പല ദിവസങ്ങളിലായി ഇവർ കുട്ടികളെ മാരകമായി പൊള്ളലേൽപ്പിച്ചിട്ടുണ്ട്. ഷീല ദേവിയും ഭർത്താവ് രാജേഷ് ശർമയും ഒരു ഫർണീച്ചർ കടയിൽ ജോലി ചെയ്യുകയാണ്. മൂന്ന് വർഷമായി ഇവർ സ്ഥലത്ത് വാടകയ്ക്ക് താമസിച്ചുവരികയാണ്. രാജേഷ് ശർമയുടെ ആദ്യ വിവാഹത്തിലെ കുട്ടികൾക്കാണ് ദുരവസ്ഥ ഉണ്ടായിരിക്കുന്നത്. ഇയാളുടെ അറിവോടുകൂടിയാണ് രണ്ടാനമ്മ കുട്ടികളെ പൊള്ളലേൽപിച്ചതെന്നാണ് വിവരം.

