യുഎഇയിൽ പുതിയ അലർട്ട്, ഇറാനിൽ നിന്നുള്ള മിസൈൽ, ഡ്രോൺ ഭീഷണികളെ പ്രതിരോധിക്കുകയാണെന്ന് മുന്നറിയിപ്പ് നൽകി മന്ത്രാലയം

അബുദാബി: യുഎഇയിൽ വീണ്ടും അലർട്ട്. യുഎഇ പ്രതിരോധ മന്ത്രാലയമാണ് സോഷ്യൽ മീഡിയ വഴി സുരക്ഷാ മുന്നറിയിപ്പ് നൽകിയത്. ഇറാനിൽ നിന്നുള്ള മിസൈൽ, ഡ്രോൺ ഭീഷണികളെ യുഎഇ വ്യോമ പ്രതിരോധ സേന നിലവിൽ പ്രതിരോധിച്ചുകൊണ്ടിരിക്കുകയാണ്. വിവിധയിടങ്ങളിൽ കേൾക്കുന്ന സ്ഫോടന ശബ്ദങ്ങൾ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ശത്രു മിസൈലുകളെയും ഡ്രോണുകളെയും ആകാശത്തുവെച്ച് തകർക്കുന്നതിന്റെ ഫലമാണെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ഗൾഫ് മേഖലയിൽ ഇറാൻ ആക്രമണം തുടരുന്നതിനിടയിൽ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപുമായി ചർച്ച നടത്തി യുഎഇ പ്രസിഡൻ്റ്. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഡൊണാൾഡ് ട്രംപിനെ ഫോണിൽ വിളിച്ചാണ് ചർച്ച നടത്തിയത്. യുഎഇയെയും മറ്റ് രാജ്യങ്ങളെയും ലക്ഷ്യമിട്ട് ഇറാൻ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങൾ ചർച്ചയായി. അതേസമയം, സൗദിയിൽ നടന്ന ഇറാൻ്റെ ആക്രമണത്തിൽ ഒരു അമേരിക്കൻ സൈനികൻ കൂടി കൊല്ലപ്പെട്ടു. ഇതോടെ മരിച്ച മൊത്തം യു എസ് സൈനികരുടെ എണ്ണം ഏഴായി.
സൗദി അറേബ്യക്ക് നേരെ ഇറാൻ നടത്തിയ പ്രൊജക്റ്റൈൽ ആക്രമണത്തിൽ ഒരു ഇന്ത്യൻ പൗരൻ മരിച്ചുവെന്ന റിപ്പോർട്ടുകൾ റിയാദിലെ ഇന്ത്യൻ എംബസി നിഷേധിച്ചു. ആക്രമണത്തിൽ പരിക്കേറ്റ ഒരു ഇന്ത്യക്കാരൻ നിലവിൽ അൽ ഖർജിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണെന്നും എംബസി അറിയിച്ചു. ഇന്നലെ വൈകുന്നേരം അൽ ഖർജിൽ ഉണ്ടായ ദൗർഭാഗ്യകരമായ സംഭവത്തിൽ ഒരു ഇന്ത്യക്കാരനും മരിച്ചിട്ടില്ല എന്നത് ആശ്വാസകരമാണ്. ഈ വിഷയത്തിൽ ബന്ധപ്പെട്ട സൗദി അധികൃതരുമായി എംബസി ബന്ധപ്പെട്ടിട്ടുണ്ടെന്നും പ്രസ്താവനയിൽ പറഞ്ഞു. കൗൺസിലർ (സിഡബ്ല്യു) വൈ. സാബിർ ഇന്നലെ രാത്രി അൽ ഖർജിൽ സന്ദർശനം നടത്തുകയും ദൗർഭാഗ്യകരമായ സംഭവത്തിൽ ഉൾപ്പെട്ട പരിക്കേറ്റ ഇന്ത്യൻ പൗരനെ കാണുകയും ചെയ്തുവെന്നും എംബസി കൂട്ടിച്ചേർത്തു. ഒരു ജനവാസ മേഖലയിൽ പതിച്ച ഒരു സൈനിക പ്രൊജക്‌ടൈൽ മൂലം ഇന്ത്യക്കാരനും ബംഗ്ലാദേശി പൗരനും കൊല്ലപ്പെട്ടതായി സൗദി സിവിൽ ഡിഫൻസ് ഏജൻസി നേരത്തെ പറഞ്ഞിരുന്നു.

