തൃശൂർ ചിമ്മിനിയിൽ കാട്ടാന ആക്രമണം; ഫോറസ്റ്റ് വാച്ചർ കൊല്ലപ്പെട്ടു

തൃശൂർ പാലപ്പിള്ളി ചിമ്മിനി ഉൾക്കാട്ടിൽ ഫോറസ്റ്റ് വാച്ചറെ കാട്ടാന ചവിട്ടിക്കൊന്നു. എച്ചിപ്പാറ ഉന്നതിയിലെ മലയൻ വീട്ടിൽ കുമാർ ആണ് മരിച്ചത്. 42 വയസായിരുന്നു. ഇന്ന് രാവിലെ മംഗലം ഡാമിൻ്റയും ചിമ്മിനി ഡാമിൻ്റെയും അതിർത്തി പ്രദേശമായ ഒളകരകവയിലായിരുന്നു സംഭവം.

ഫയർലൈൻ ജോലിക്കായി പോയ ആറംഗ സംഘത്തിന് നേരെയാണ് പിടിയാനയുടെ ആക്രമണം ഉണ്ടായത്. ആനയുടെ മുന്നിൽ അകപ്പെട്ട സംഘം പലവഴിക്കായി ഓടിരക്ഷപ്പെടുകയായിരുന്നു. അരമണിക്കൂറിന് ശേഷം തിരിച്ചെത്തിയപ്പോഴാണ് കാട്ടാന ആക്രമിച്ച നിലയിൽ കുമാറിനെ കണ്ടത്. കൂടെയുണ്ടായിരുന്ന ബീറ്റ് ഫോറസ്റ്റ് ഓഫീസർ ചേർന്നാണ് കുമാറിനെ കാടിന് പുറത്തെത്തിച്ചത്. വേലൂപ്പാടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
