നിയമസഭാ തെരഞ്ഞെടുപ്പ്; വോട്ടിങ് യന്ത്രങ്ങളുടെ രണ്ടാം ഘട്ട റാന്ഡമൈസേഷന് പൂര്‍ത്തിയായി

മലപ്പുറം ജില്ലയില്‍ വോട്ടെടുപ്പിന് ഉപയോഗിക്കുന്ന വോട്ടിങ് യന്ത്രങ്ങളുടെ രണ്ടാം ഘട്ട റാന്ഡമൈസേഷന് പൂര്‍ത്തിയായി. ഓരോ നിയമസഭാ മണ്ഡലത്തിലും ഉപയോഗിക്കേണ്ട വോട്ടിങ് യന്ത്രങ്ങള്‍, വി വി പാറ്റുകൾ എന്നിവ നിശ്ചയിക്കുന്നതിനുള്ള റാന്‍ഡമൈസേഷനാണ് ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയല്‍, പൊതുനിരീക്ഷകര്‍, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തില്‍ പൂര്‍ത്തിയായത്.

ജില്ലയിലെ 3689 പോളിങ് സ്റ്റേറ്റിനുകളിലേക്കായി റിസര്‍വ് യന്ത്രങ്ങള്‍ ഉള്‍പ്പടെ 4336 ബാലറ്റ് യൂണിറ്റ്, 4336 കണ്ട്രോള് യൂണിറ്റ്, 4706 വിവിപാറ്റ് യന്ത്രങ്ങളാണ് റാന്‍ഡമൈസ് ചെയ്തത്. ഇ.വി.എം. മാനേജ്മെന്റ് സിസ്റ്റം 2.0 എന്ന വെബ്സൈറ്റ് വഴിയാണ് സീരിയൽ നമ്പർ അടിസ്ഥാനത്തിൽ അതത് മണ്ഡലങ്ങളിലേക്കുള്ള യന്ത്രങ്ങള്‍ തിരഞ്ഞെടുത്തത്. സിവിൽ സ്റ്റേഷനിലെ ഇ.വി.എം വെയര്‍ഹൗസില്‍ സൂക്ഷിച്ചിരിക്കുന്ന ഇ വി എം മെഷീനുകളും വി വി പാറ്റുകളും ബന്ധപ്പെട്ട റിട്ടേണിങ് ഓഫിസര്‍മാര്‍ക്ക് കൈമാറി. ഇവ അതത് മണ്ഡലങ്ങളിലെ സ്വീകരണ-വിതരണ കേന്ദ്രങ്ങളിലെ സ്ട്രോങ് റൂമില്‍ സൂക്ഷിക്കും.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന റാന്‍ഡമൈസേഷനില്‍ ജില്ലാ കളക്ടര്‍ ഡോ.വിനയ് ഗോയല്‍, പൊതുനിരീക്ഷകരായ ശക്തി സിങ്, രാജേന്ദ്രകുമാര്‍, എം ബി രാജേഷ് ഗൗഡ, തിരൂര്‍ സബ് കളക്ടര്‍ ദിലീപ് കെ കൈനിക്കര, പെരിന്തല്‍മണ്ണ സബ് കളക്ടര്‍ സാക്ഷി മോഹന്‍, ഇലക്ഷന് ഡെപ്യൂട്ടി കളക്ടര്‍ ജയശ്രീ എസ് വാര്യര്‍, വിവിധ മണ്ഡലങ്ങളിലെ വരണാധികാരികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി ഏജന്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ജില്ലയിലെ 16 നിയോജക മണ്ഡലങ്ങളിലേക്കുമുള്ള വോട്ടിങ് യന്ത്രങ്ങളുടെയും വിവിപാറ്റ് യന്ത്രങ്ങളുടെയും ഒന്നാം ഘട്ട റാന്ഡമൈസേഷന് മാര്‍ച്ച് 19ന് നടന്നിരുന്നു.
