പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്; ഏപ്രില്‍ 4-ന് തിരുവനന്തപുരത്ത് റോഡ് ഷോയും തിരുവല്ലയില്‍ പൊതുസമ്മേളനവും

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തിലെത്തുന്നു.

ഏപ്രില്‍ നാലാം തീയതിയാണ് അദ്ദേഹം സംസ്ഥാനത്തെ വിവിധ പരിപാടികളില്‍ പങ്കെടുക്കുക. തിരുവനന്തപുരത്തെ റോഡ് ഷോയും തിരുവല്ലയിലെ കൂറ്റൻ പൊതുസമ്മേളനവുമാണ് പ്രധാനമന്ത്രിയുടെ സന്ദർശനത്തിലെ പ്രധാന ആകർഷണങ്ങള്‍.
തിരുവനന്തപുരത്തെ കിള്ളിപ്പാലം മുതല്‍ കരമന വരെയുള്ള ഒന്നര കിലോമീറ്റർ ദൂരത്തിലാണ് പ്രധാനമന്ത്രിയുടെ റോഡ് ഷോ ക്രമീകരിച്ചിരിക്കുന്നത്. തിരുവനന്തപുരം സെൻട്രല്‍, നേമം മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന ഈ പരിപാടിയില്‍ ജില്ലയിലെ മുഴുവൻ ബിജെപി പ്രവർത്തകരും അണിനിരക്കും. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്. നേരത്തെ പാലക്കാട്ടെ പൊതുപരിപാടിയിലും തൃശൂരിലെ റോഡ് ഷോയിലും അദ്ദേഹം പങ്കെടുത്തിരുന്നു.

പത്തനംതിട്ട ജില്ലയിലെ തിരുവല്ലയില്‍ നടക്കുന്ന പൊതുസമ്മേളനം മധ്യകേരളത്തിലെ ബിജെപി പ്രചാരണത്തിന് ഊർജ്ജം പകരും. തിരുവല്ല പബ്ലിക് സ്റ്റേഡിയത്തില്‍ നടക്കുന്ന പരിപാടിയില്‍ മുപ്പതിനായിരത്തോളം പേർ പങ്കെടുക്കുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി അറിയിച്ചു.
തിരുവല്ല, ആറന്മുള, ചെങ്ങന്നൂർ ഉള്‍പ്പെടെയുള്ള പത്ത് പ്രധാന നിയമസഭാ മണ്ഡലങ്ങളിലെ പ്രവർത്തകർ ഈ സമ്മേളനത്തില്‍ പങ്കെടുക്കും. പത്തനംതിട്ടയ്ക്ക് പുറമെ ആലപ്പുഴ, കോട്ടയം ജില്ലകളിലെ പ്രവർത്തകരെയും ലക്ഷ്യമിട്ടാണ് തിരുവല്ലയില്‍ പൊതുസമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് പോലീസ് ഏർപ്പെടുത്തിയിരിക്കുന്നത്.
