പരാജയഭീതി പൂണ്ട സിപിഎം വീണ്ടും വർഗീയ കാർഡുമായി ഇറങ്ങുന്നു പി എം എ സലാം.

കോട്ടക്കൽ: തെരഞ്ഞെടുപ്പ് പരാജയഭീതി പൂണ്ട സിപിഎം വീണ്ടും വർഗീയ കാർഡിറക്കി മത ദുർവീകരണം ഉണ്ടാക്കി വോട്ടു പിടിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം പറഞ്ഞു.

കോട്ടക്കൽ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങളുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി കുറ്റിപ്പുറം പഞ്ചായത്തിലെ രാങ്ങാട്ടൂരിൽ സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പി എം എ സലാം.ഈ തിരഞ്ഞെടുപ്പ് സിപിഎമ്മിന്റെ അടിവേരറുക്കുമെന്നും ഇത് മുന്നിൽക്കണ്ട് പരാജയഭീതി പൂണ്ടുകൊണ്ടാണ് വീണ്ടും വർഗീയ കാർഡുമായി സിപിഎം ഇറങ്ങിത്തിരിച്ചിരിക്കുന്നത്.വടകരയിലെ സ്ക്രീൻഷോട്ട് വിവാദത്തിന്റെ മറ്റൊരു പതിപ്പാണ് ഇപ്പോൾ പേരാമ്പ്രയിൽ സിപിഎം ഇറക്കിയ പ്രചരണം.
മതനിരപേക്ഷ പാർട്ടി എന്നറിയപ്പെടുന്ന സിപിഎം തിരഞ്ഞെടുപ്പ് വിജയത്തിന് എന്ത് വൃത്തികെട്ട കളിയും കളിക്കും എന്നതിന് തെളിവാണ് പുതിയ “കൗമ് “വർഗീയ പ്രചരണം.കേരളത്തിന്റെ ആഭ്യന്തര വകുപ്പ് ആർഎസ്എസിന് തീറെഴുതി കൊടുത്ത ഈ സർക്കാരിൽ നിന്നും അതിനു നേതൃത്വം നൽകിയ സിപിഎമ്മിൽ നിന്നും ഇതിനപ്പുറം ഒന്നും കേരള ജനത പ്രതീക്ഷിക്കുന്നില്ല.

ആയിരം തെരഞ്ഞെടുപ്പുകളിൽ തോറ്റാലും ഇത്തരം വർഗീയ പ്രചാരണങ്ങളോട് രാജിയാകാൻ യുഡിഎഫ് ഒരുക്കമല്ലെന്നും സിപിഎമ്മിന്റെ ഇത്തരം വർഗീയ പ്രചാരണങ്ങളെ ചെറുത്തു തോൽപ്പിക്കാൻ ജനാധിപത്യ വിശ്വാസികൾ മുൻപോട്ടു വരുമെന്നും സലാം കൂട്ടിച്ചേർത്തു.വരും ദിവസങ്ങളിലും സിപിഎം ഇത്തരത്തിലുള്ള വൃത്തികെട്ട പ്രചാരണ തന്ത്രങ്ങളുമായി ഇറങ്ങാൻ സാധ്യതയുണ്ടെന്നും പൊതുസമൂഹവും ജനാധിപത്യ വിശ്വാസികളും ജാഗ്രത പാലിക്കണമെന്നും സലാം പറഞ്ഞു.
കോട്ടക്കൽ നിയോജകമണ്ഡലത്തിൽ ചരിത്രത്തിൽ തുല്യതയില്ലാത്ത ഭൂരിപക്ഷമായിരിക്കും പ്രൊഫസർ ആബിദ് ഹുസൈൻ തങ്ങളെ കാത്തിരിക്കുന്നതെന്നും ഇടപെടൽകൊണ്ടും പ്രവർത്തനങ്ങൾ കൊണ്ടും കേരളത്തിൽ തന്നെ ശ്രദ്ധേയനായ ജനപ്രതിനിധിയാണ് പ്രൊഫസർ ആബിദ് ഹുസൈൻ തങ്ങൾ ആബിദ് ഹുസൈൻ തങ്ങളെ വോട്ടർമാർ സ്വീകരിക്കുന്ന കാഴ്ച അതിന് തെളിവാണെന്നും പി എം എ സലാം കൂട്ടിച്ചേർത്തു
